രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ സ്പീക്കർ സുപ്രിംകോടതിയിൽ

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ സ്പീക്കർ സുപ്രിംകോടതിയെ സമീപിച്ചു. അയോഗ്യതാ നോട്ടീസിൽ നടപടി നീട്ടിവയ്ക്കാനുള്ള ഹൈക്കോടതിയുടെ നിർദേശത്തിനെതിരെയാണ് രാജസ്ഥാൻ സ്പീക്കർ സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചത്. സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും മുൻനിലപാടിൽ മാറ്റമില്ലെന്ന് പൈലറ്റ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. അതിനിടെ അശോക് ഗെഹ്‌ലോട്ട് ക്യാമ്പിനെ പിടിമുറുക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ.
രാജസ്ഥാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെ സ്പീക്കർ തേടിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതിയെ സമീപിച്ചത്. എംഎൽഎമാരെ അയോഗ്യരാക്കാൻ സ്പീക്കർക്ക് അധികാരമുണ്ടെന്നും സ്പീക്കറുടെ നടപടിയിൽ ആർക്കും കൈകടത്താനാകില്ലെന്നും സിപി ജോഷി പറഞ്ഞു. മുതിർന്ന അഭിഭാഷകൻ കബിൽ സിബൽ സ്പീക്കർക്ക് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകും. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും, ഹൈക്കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
അതിനിടെ സംസ്ഥാനത്ത് ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടപടി ശക്തമാക്കി. രാസവള അഴിമതിയിലാണ് രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ സഹോദരന്റയും വിശ്വസ്തരുടെയും സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. അതേസമയം ബിജെപിയിൽ ചേരാൻ സച്ചിൻ പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന് കോൺഗ്രസ് എംഎൽഎ ഗിരിരാജ് സിംഗ് മലിംഗയുടെ പരാമർശത്തിനെതിരെ സച്ചിൻ പൈലറ്റ് വക്കീൽ നോട്ടീസ് അയച്ചു.
Story Highlights – Rajastan, Supreme court of india, Sachin pilot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here