Advertisement

വിവാഹം കഴിക്കാൻ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്ന ഒരു ദ്വീപ്; തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി

July 22, 2020
2 minutes Read
story of island where women are kidnapped for wedding

വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കേണ്ടി വരുന്ന സ്ത്രീകളുടെ കഥ നമുക്ക് സുപരിചിതമാണ്. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ അത്തരത്തിൽ നൂറു കണക്കിന് ജീവിതങ്ങൾ കാണാം….ചിലപ്പോൾ ഈ ലേഖനം വായിക്കുന്ന നിങ്ങളിൽ പലരും അത്തരം മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയായിട്ടുള്ള വ്യക്തിയായിരിക്കാം. എന്നാൽ വിവാഹത്തിനായി സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് അത്ഭുതപ്പെടാൻ വരട്ടെ…ഒന്നല്ല ഒരായിരം പെൺകുട്ടികളെയാണ് ഇത്തരത്തിൽ കടത്തിക്കൊണ്ടുപോയി വിവാഹം കഴിച്ചിരിക്കുന്നത്. ഇന്തോനേഷ്യയിലെ സുമ്പയിലാണ് ഈ ഞെട്ടിക്കുന്ന കാര്യം നടക്കുന്നത്.

സിട്ര എന്ന പെൺകുട്ടിയുടെ ദുരനുഭവം ഇങ്ങനെ :

പ്രദേശിക അധികൃതർ ചമഞ്ഞാണ് രണ്ട് പേർ സിട്രയുടെ അടുത്ത് എത്തുന്നത്. ഒരു ഏജൻസിയിൽ സിട്ര ഭാഗമായി പ്രവർത്തിക്കുന്ന പ്രൊജക്ടിനെ കുറിച്ച് തിരക്കാനെന്ന വ്യാജേനയായിരുന്നു ഈ രണ്ട് പുരുഷന്മാർ എത്തുന്നത്. അന്ന് 28 വയസായിരുന്നു സിട്രയ്ക്ക്. ഇവർക്കൊപ്പം പോകാൻ സിട്ര തെല്ലൊന്ന് ഭയന്നുവെങ്കിലും ജോലിയിൽ മുന്നേറാനും സ്വന്തമായി അധ്വാനിച്ച് പേര് നേടാനുമുള്ള തീവ്രമായ ആഗ്രഹത്തെ തുടർന്ന് തന്റെ ജോലിയുടെ ഭാഗമായി ഇതിനെ കണക്കാക്കി സിട്ര അവർക്കൊപ്പം പോയി. ഒരു മണിക്കൂറത്തെ ചർചയ്ക്ക് ശേഷം അവിടെ നിന്ന് മറ്റൊരു പ്രദേശത്ത് മറ്റൊരാളുമായി കൂടിക്കാഴ്ച നടത്തണമെന്ന് ഇവർ വീണ്ടും സിട്രയോട് പറഞ്ഞു. തങ്ങളോടൊപ്പം കാറിൽ വരാൻ അവർ ക്ഷണിച്ചു. എന്നാൽ സ്വന്തം വാഹനത്തിൽ വരാമെന്ന് പറഞ്ഞ് സിട്ര ബൈക്കിൽ ചാവിയിട്ട് സ്റ്റാർട്ട് ആക്കി. അപ്പോഴേക്കും ഒരു സംഘം പുരുഷന്മാർ എത്തി സിട്രയെ കടന്നു പിടിച്ചു. ‘ഞാൻ അലറി വിളിച്ചു…കുതറി മാറാൻ ശ്രമിച്ചു. മറ്റുള്ളവർ എന്നെ കടന്ന് പിടിച്ചപ്പോൾ രണ്ട് പേർ ചേർന്ന് എന്നെ വണ്ടിയിലേക്ക് തള്ളിയിട്ടു’. ബിബിസിയോടായിരുന്നു സിട്രയുടെ തുറന്നു പറച്ചിൽ.

സിട്രയെ വിവാഹം കഴിക്കാനാണ് അവർ തട്ടിക്കൊണ്ടുപോയത്…!

‘കവിൻ തങ്കാപ്പ്’ അഥവാ വധുവിനെ തട്ടിക്കൊണ്ടുപോകൽ

ഇന്തോനേഷ്യയിലെ സുമ്പയിലാണ് ഈ വിചത്രവും അത്യന്തം മനുഷ്യത്വ രഹിതവുമായ സമ്പ്രദായം നടക്കുന്നത്. ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിട്ട് അവളെ തട്ടിക്കൊണ്ടുവരും. നിരവധി മനുഷ്യാവകാശ പ്രവർത്തകരും, സ്ത്രീകളുടെ അവകാശ സംരക്ഷണ പ്രവർത്തകരും ഈ സമ്പ്രദായത്തിനെതിരെ രംഗത്തെത്തിയെങ്കിലും ഇപ്പോഴും സുമ്പയിൽ ഇത് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

സിട്രയുടെ വിവാഹം

കാറിനകത്ത് വച്ച് തന്നെ സിട്ര എങ്ങനെയൊക്കെയോ തന്റെ കാമുകനും മാതാപിതാക്കൾക്കും സന്ദേശം അയച്ചു. കാർ ചെന്നെത്തിയത് ഒരു പുരാതന വീട്ടിലാണ്. നിരവധി പേർ സിട്രയുടെ വിരവും കാത്ത് ആ വീട്ടിലും പുറത്തുമായി തമ്പടിച്ചിരുന്നു. സിട്ര വന്നതോടെ മണിയടിച്ചും മറ്റും ശബ്ദമുണ്ടാക്കി അവർ വിവാഹ ആചാരങ്ങൾ ആരംഭിച്ചു.

വെള്ളം നെറ്റിയിൽ തൊട്ടാൽ പിന്നെ ആ വീട് വിടാൻ പാടില്ല എന്നതാണ് സുമ്പയിലെ വിശ്വാസം. അതുകൊണ്ട് തന്നെ അവർ വെള്ളമായി വന്നപ്പോൾ തന്നെ സിട്ര തലവെട്ടിച്ചും ബഹളം വച്ചും വെള്ളം നെറ്റിയിൽ തൊടുന്നത് തടസപ്പെടുത്തി.

തന്നോടുള്ള സ്‌നേഹം കൊണ്ടാണ് ഇതെല്ലാം ചെയ്യുന്നതെന്ന് അവർ സിട്രയെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ സിട്ര വഴങ്ങിയില്ല.

രാത്രി മുഴുവൻ സിട്ര കരഞ്ഞു. തല മതിലിലേക്ക് ഇടിച്ചും മറ്റും സ്വയം മുറിവേൽപ്പിച്ച് സിട്രയുടെ പ്രതിഷേധം അറിയിച്ചു. തങ്ങൾ ചെയ്ത തെറ്റ് അവർ മനസിലാക്കുമെന്ന് സിട്ര കരുതി. എന്നാൽ അത് വെറുതെയായിരുന്നുവെന്ന് സിട്രയ്ക്ക് മനസിലായി. അടുത്ത ആറ് ദിവസം സിട്ര ജല പാനമില്ലാതെ കഴിഞ്ഞു. അവർ സിട്രയെ തടവ് പുള്ളിയെ പോലെയാണ് പരിഗണിച്ചത്. ആ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചാൽ അത് വിവാഹത്തിനുള്ള സമ്മതമായി അവർ കണക്കാക്കി.

Read Also : ഉത്സവത്തിനു വേണ്ടി കൊന്നു തള്ളിയത് 800 തിമിംഗലങ്ങളെ; ചെങ്കടലായി ഫറോ ദ്വീപ് തീരം

അപ്പോഴേക്കും മനുഷ്യാവകാശ, സ്ത്രീ അവകാശ സംരക്ഷണ പ്രവർത്തകരുടെ പിൻബലത്തോടെ സിട്രയുടെ മാതാപിതാക്കൾ സിട്രയെ തടവിൽ പാർപ്പിച്ച വീട്ടിലെത്തിയിരുന്നു. ഒടുവിൽ നീണ്ട നേരത്തെ വാഗ്വാദങ്ങൾക്കും സന്ധിസംഭാഷണങ്ങൾക്കും ശേഷം സിട്രയെ അവർ വിട്ടയച്ചു. നിലവിൽ സിട്ര തന്റെ കാമുകനെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. ഇരുവർക്കും ഒരു മകനുമുണ്ട്.

സിട്രയെ പോലെ ഭാഗ്യം തുണച്ചവർ ചുരുക്കം പേർ മാത്രം

സിട്ര അവിടെ നിന്ന് സ്വതന്ത്രയായത് ഭാഗ്യമെന്ന് വേണം കരുതാൻ. കാരണം ഇത്തരത്തിൽ നിരവധി സ്ത്രീകൾ ഇപ്പോഴും ഇഷ്ടമില്ലാത്ത പുരുഷനൊപ്പം വിവാഹം കഴിച്ച് ജീവിക്കുന്നുണ്ട്. അപൂർവ ചില സ്ത്രീകൾക്ക് മാത്രമേ ഈ കെണിയിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചിട്ടുള്ളു.

ഇത്തരത്തിൽ രക്ഷപ്പെടുന്ന സ്ത്രീകളെ കളങ്കമായാണ് ഈ പ്രദേശത്തുള്ളവർ കണക്കാക്കുന്നത്. ഇവരെ സമൂഹത്തിൽ നിന്ന് ബഹിഷ്‌കരിക്കും. ഇവർക്ക് പിന്നീടാരെയും വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും കുട്ടികളുണ്ടാകില്ലെന്നും മറ്റും പറയും. ഈ ഭയത്തിൽ സ്ത്രീകൾ പലപ്പോഴും തങ്ങൾക്ക് സംഭവിച്ച ദുർവിധിയെ പഴിച്ച് ജീവിതം തള്ളി നീക്കും.

സുമ്പയിലെ ആചാരമല്ല ഈ ‘തട്ടിക്കൊണ്ടുപോകൽ വിവാഹം’ എന്നാണ് ചരിത്രകാരന്മാരും സുമ്പയിലെ തന്നെ ഒരു വിഭാഗവും പറയുന്നത്. സ്ത്രീകൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാനാണ് ഇത്തരം പ്രവണതകൾ. പുരുഷ സമൂഹത്തിന്റെ ടെ ഇത്തരം സമീപനത്തിൽ ഉടഞ്ഞുപോകുന്നത് നിരവധി സ്ത്രീകളുടെ ജീവിതവും ജീവിക്കാനുള്ള അവകാശവുമാണ്….

(സിട്ര എന്നത് യഥാർത്ഥ പേരല്ല. പെൺകുട്ടിയുടെ സ്വകാര്യതെ മാനിച്ച് യഥാർത്ഥ പേര് മറച്ചുവയ്ക്കുന്നു)

Story Highlights story of island where women are kidnapped for wedding

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top