ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ പ്രതിഷേധം; കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം മാറ്റിവച്ചു

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം മാറ്റിവച്ചു. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിനെതിരെ കോട്ടയം മുട്ടമ്പലത്താണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത്. ബിജെപി കൗണ്‍സിലര്‍ ടി.എന്‍. ഹരികുമാറിന്റെ നേതൃത്വത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പ്രദേശവാസികള്‍ ശവസംസ്‌കാരം തടഞ്ഞത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയിലും പ്രശ്‌നപരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്ന് സംസ്‌കാരം മാറ്റിവച്ചു.
കോട്ടയം ജില്ലയിലെ ആദ്യ കൊവിഡ് മരണമായ ചുങ്കം സ്വദേശി ഔസേഫ് ജോര്‍ജിന്റെ സംസ്‌കാരമാണ് പൊതു ശ്മശാനത്തിനു സമീപത്ത് താമസിക്കുന്നവര്‍ തടഞ്ഞത്. ക്രൈസ്തവ വിശ്വാസിയായ ഇയാളുടെ മൃതദേഹം കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്‌കരിക്കാന്‍ പള്ളിയില്‍ സൗകര്യം ഇല്ലാത്തതിനാലാണ് നഗരസഭയുടെ വൈദ്യുത ശ്മശാനം തെരഞ്ഞെടുത്തത്. എന്നാല്‍ വാര്‍ഡ് കൗണ്‍സിലറായ ബിജെപി നേതാവ് ടി.എന്‍. ഹരികുമാര്‍ നാട്ടുകാരെ സംഘടിപ്പിച്ച് കൊവിഡ് മാനദണ്ഡം മറികടന്ന് പ്രതിഷേധം നടത്തുകയായിരുന്നു. അന്‍പതിലധികം പേര്‍ സംഘടിച്ചായിരുന്നു പ്രതിഷേധം. എഡിഎം ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യേഗസ്ഥര്‍ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഇടപെട്ടതോടെ ഹരികുമാര്‍ നിലപാട് മാറ്റി രംഗത്തെത്തി. എന്നാല്‍ പ്രദേശവാസികള്‍ വഴങ്ങാതെ വന്നതോടെ വിഷയം ബിജെപി കൗണ്‍സിലറുടെ കൈയില്‍ ഒതുങ്ങിയില്ല. മണിക്കൂറുകള്‍ ചര്‍ച്ച നീണ്ടെങ്കിലും, സംസ്‌കാര കാര്യത്തില്‍ തീരുമാനമെടുക്കാതെയാണ് എം.എല്‍എ ഉള്‍പ്പെടെ ഉള്ളവര്‍ മടങ്ങിയത്.
Story Highlights – covid 19, bjp protest, funeral of deceased was postponed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here