സ്റ്റുവർട്ട് ബ്രോഡിന് 6 വിക്കറ്റ്; വിൻഡീസ് 197ന് പുറത്ത്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് 197നു പുറത്ത്. ഇതോടെ നിർണായകമായ 172 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ അതിഥേയർക്ക് കഴിഞ്ഞു. 6 വിക്കറ്റെടുത്ത സ്റ്റുവർട്ട് ബ്രോഡാണ് വിൻഡീസിനെ തകർത്തത്. 46 റൺസെടുത്ത ക്യാപ്റ്റൻ ജേസൻ ഹോൾഡർ വിൻഡീസിൻ്റെ ടോപ്പ് സ്കോറർ ആയി.
Read Also : ഏഴ് വിക്കറ്റുകൾ നഷ്ടം; വിൻഡീസ് പതറുന്നു
ഇംഗ്ലണ്ടിൻ്റെ 369 റൺസിനു മറുപടിയുമായി ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റൺ എടുത്ത ബ്രാത്‌വെയ്റ്റിനെ സ്റ്റുവർട്ട് ബ്രോഡിൻ്റെ പന്തിൽ ജോ റൂട്ട് പിടികൂടി. ഏറെ വൈകാതെ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ജോൺ കാംപ്‌ബെൽ (32) ജോഫ്ര ആർച്ചറിനു മുന്നിൽ കീഴടങ്ങി. കാംപ്‌ബെലിനെ റോറി ബേൺസ് പിടികൊടുകയായിരുന്നു. ഷായ് ഹോപ്പ് (17), ഷമാർ ബ്രൂക്സ് (4) എന്നിവർ ജെയിംസ് ആൻഡേഴ്സണിൻ്റെ ഇരകളായി മടങ്ങി. ഇരുവരെയും ജോസ് ബട്‌ലർ ആണ് പിടികൂടിയത്. താമസിയാതെ റോസ്റ്റൺ ചേസ് (9) ബ്രോഡിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. ആറാം വിക്കറ്റിൽ ജേസൻ ഹോൾഡറിനൊപ്പം ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ച ജെർമെയിൻ ബ്ലാക്ക്‌വുഡ് (26) ക്രിസ് വോക്സിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ വിൻഡീസ് വിയർത്തു.
Read Also : മൂന്ന് താരങ്ങൾക്ക് അർദ്ധസെഞ്ചുറി; ആദ്യ ദിനം ഇംഗ്ലണ്ടിന്
ഏഴാം വിക്കറ്റിൽ ഹോൾഡറിനൊപ്പം ഷെയിൻ ഡൗറിച്ച് ചേർന്നതോടെ വിൻഡീസ് സ്കോറിനു ജീവൻ വെച്ചു. ഇരുവരും ചേർന്ന് 68 റൺസാണ് കൂട്ടിച്ചേർത്തത്. ഫോളോ ഓൺ ഒഴിവാക്കി മുന്നോട്ട് കുതിക്കുന്നതിനിടെ വീണ്ടും ബ്രോഡ് വക ഒരു പ്രഹരം. 46 റൺസെടുത്ത ഹോൾഡറിനെ ബ്രോഡ് വിക്കറ്റിനു മുന്നിൽ കുരുക്കി. പിന്നെയെല്ലാം വേഗം കഴിഞ്ഞു. റഖീം കോൺവാൽ (10), കെമാർ റോച്ച് (0) എന്നിവരെ ഒരു ഓവറിൽ പുറത്താക്കി ബ്രോഡ് ടെസ്റ്റ് കരിയറിലെ തൻ്റെ 18ആമത്തെ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു. കോൺവാലിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ബ്രോഡ് റോച്ചിനെ റൂട്ടിൻ്റെ കൈകളിൽ എത്തിച്ചു. തൻ്റെ അടുത്ത ഓവറിൽ ഡൗറിച്ചിനെ (37) വോക്സിൻ്റെ കൈകളിൽ എത്തിച്ച ബ്രോഡ് വിൻഡീസ് ഇന്നിംഗ്സിനു തിരശീലയിട്ടു.
Story Highlights – west indies allout for 197
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here