സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; അന്വേഷണം ബോളിവുഡ് ഉന്നതരിലേക്കും

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ ബോളിവുഡ് ഉന്നതരിലേക്ക് അന്വേഷണം നീളുന്നു. സംവിധായകൻ മഹേഷ് ഭട്ടിന്റെ മൊഴിയെടുത്തതിന് പിന്നാലെ കരൺ ജോഹറിനെ വിളിച്ചുവരുത്താൻ മുംബൈ പൊലീസ് തീരുമാനിച്ചു. അഭ്യൂഹങ്ങൾ അന്വേഷണത്തെ സ്വാധീനിക്കരുതെന്ന നിലപാടിലാണ് മുംബൈ പൊലീസ്.
ബോളിവുഡിലെ പ്രമുഖരുടെ അടക്കം നാൽപ്പതിൽ അധികം വ്യക്തികളുടെ മൊഴി ഇതുവരെ മുംബൈ പൊലീസ് രേഖപ്പെടുത്തി. ഇന്നലെ സംവിധായകൻ മഹേഷ് ഭട്ടിന്റെ മൊഴിയെടുത്തു. സുശാന്ത് സിംഗിനെ രണ്ടുതവണ മാത്രമാണ് കണ്ടിട്ടുള്ളത്. തന്റെ ഒരു സിനിമയിലും സുശാന്ത് ഭാഗമായിരുന്നില്ല. രണ്ടാംതവണ സുശാന്തിന്റെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
നടന്റെ പെൺസുഹൃത്ത് റിയ ചക്രവർത്തി അവിടെയുണ്ടായിരുന്നുവെന്നും മഹേഷ് ഭട്ട് മൊഴി നൽകി. ഇതിനിടെയാണ് സുശാന്തിന്റെ മരണത്തിൽ ഏറെ പഴി കേട്ട സംവിധായകൻ കരൺ ജോഹറിന്റെ മൊഴിയെടുക്കാൻ മുംബൈ പൊലീസ് തീരുമാനിച്ചത്. നടനെ ബോളിവുഡിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചെന്നാണ് കരൺ ജോഹറിനെതിരെ ഉയർന്ന ആരോപണം. ഈ ആഴ്ച തന്നെ ചോദ്യം ചെയ്യും. അതേസമയം, ആന്തരാവയവ സ്രവങ്ങളുടെ ഫൊറൻസിക് പരിശോധനയിൽ വിഷപദാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയില്ലെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ജൂൺ പതിനാലിനാണ് ബാന്ദ്രയിലെ വസതിയിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Story Highlights – Sushant Singh Rajput dies; Inquiry into Bollywood elites
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here