ജാസ്മിൻ ഷാ അറസ്റ്റിൽ

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സാമ്പത്തിക തട്ടിപ്പ് കേസിൽ സംഘടനാ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ജാസ്മിൻ ഷായെ കൂടാതെ, ഷോബി, നിതിൻ, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. തൃശൂരിൽ നിന്നാണ് ക്രൈം ബ്രാഞ്ച് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. കേസിൽ ജാസ്മിൻ ഷാ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടത നേരത്തേ തള്ളിയിരുന്നു.
2018 മാർച്ചിലാണ് യുഎൻഎയുടെ ഫണ്ടിൽ മൂന്നരക്കോടിയോളം രൂപയുടെ അഴിമതി നടന്നതായി ആരോപണം ഉയർന്നത്. മുൻ യുഎൻഎ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് പരാതി നൽകുന്നത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുക കാണാനില്ലെന്ന് കാണിച്ചായിരുന്നു പരാതി നൽകിയത്. ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരാതിയിലുണ്ടായിരുന്നു.
Read Also :ഫണ്ട് തട്ടിപ്പ്; ജാസ്മിൻ ഷായുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
2017 ഏപ്രിൽ ഒന്നു മുതൽ 2019 ജനുവരി 31 വരെയുള്ള കാലയളവിൽ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ അക്കൗണ്ടിലേക്ക് 3 കോടി 71 ലക്ഷം രൂപ വന്നതായാണ് രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ 2019 ജനുവരി 31 ന് പ്രസ്തുത അക്കൗണ്ടിലെ നീക്കിയിരിപ്പ് വെറും എട്ടു ലക്ഷത്തി അമ്പത്തി അയ്യായിരത്തി നാന്നൂറ്റി എട്ട് രൂപയാണ്. അംഗത്വ ഫീസിനത്തിൽ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങൾക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപ സംഘടനയുടെ പേരിലുള്ള നാലു അക്കൗണ്ടുകളിലും എത്തിയിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. മൂന്നരക്കോടിയോളം രൂപ സംഘടനയുടെ തലപ്പത്തിരിക്കുന്ന ചിലരുടെ അടുപ്പക്കാരുടെ അക്കൗണ്ടിലേക്ക് പോയതായാണ് ആരോപണം.
തുടർന്ന് കേസ് അന്വേഷിച്ച തൃശൂർ ക്രൈം ബ്രാഞ്ച് എസ്പി സാമ്പത്തിക ക്രമക്കേട് ഉണ്ടായിട്ടില്ല എന്ന് ഇടക്കാല റിപ്പോർട്ട് നൽകി. ഇതിനെതിരെ ആക്ഷേപങ്ങൾ ഉയർന്നതോടെ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് പുതിയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിൻ ഷാ അടക്കം നാലു പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.
Story Highlights – Jasmin Shah, United nurses association
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here