‘ട്രഷറി ഉദ്യോഗസ്ഥൻ വിരമിക്കുന്നതിന് മുൻപ് ബിജുലാൽ തട്ടിപ്പ് നടത്തി’; വഞ്ചിയൂർ കേസിൽ കൂടുതൽ ദുരൂഹത
വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ കൂടുതൽ ദുരൂഹത. സബ് ട്രഷറി ഉദ്യോഗസ്ഥൻ ഭാസ്‌കരൻ വിരമിക്കുന്നതിന് മുൻപ് എം. ആർ ബിജുലാൽ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. ഭാസ്‌ക്കരന്റെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. കേസിൽ ബിജുലാലിന്റെ ഭാര്യയുടേയും സഹോദരിയുടേയും മൊഴി എടുക്കും.
ട്രഷറി ഉദ്യോഗസ്ഥൻ ബിജുലാൽ പ്രതിയായ കേസ് പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. ട്രഷറി ഉദ്യോഗസ്ഥൻ ഭാസ്‌കരൻ വിരമിക്കുന്നതിന് മുൻപ് തന്നെ ബിജുലാൽ പണം തട്ടിയെന്നാണ് വിവരം. ഭാസ്‌കരൻ വിരമിക്കുന്നത് മെയ് 31നാണ്. മാർച്ച് മാസം അവധിയിലുമായിരുന്നു. മാർച്ച് മാസത്തിൽ നേരത്തേ പോയ ഒരു ദിവസം ഭാസ്‌കരൻ തന്റെ കമ്പ്യൂട്ടർ ഷട്ട് ഡൗൺ ചെയ്യാൻ ബിജുലാലിനോട് ആവശ്യപ്പെട്ടിരുന്നു. അതിനായി തന്റെ യൂസർ ഐഡിയും പാസ്‌വേഡും നൽകുകയും ചെയ്തു. ഇത് ഉപയോഗിച്ചാണ് ബിജുലാൽ തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ഇത് സംബന്ധിച്ച് ബിജുലാലിനെ കൂടുതൽ ചോദ്യം ചെയ്യും.
Read Also :വഞ്ചിയൂർ ട്രഷറി തട്ടിപ്പ്; ബിജുലാൽ അറസ്റ്റിൽ
റമ്മി കളിയിൽ കമ്പമുണ്ടായിരുന്ന ബിജുലാൽ ഇതിലൂടെ ലഭിച്ച പണം ഭാര്യയുടേയും സഹോദരിയുടേയും അക്കൗണ്ടിലേക്കാണ് വകമാറ്റിയത്. റമ്മി കളിയിലൂടെ 80,000ത്തോളം രൂപ ലഭിച്ചിട്ടുണ്ടെന്ന് ബിജുലാൽ വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾക്കായാണ് ബിജുലാലിന്റെ ഭാര്യയേയും സഹോദരിയേയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
Story Highlights – vanchiyoor treasury fraud case, M R Bijulal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here