സംസ്ഥാനത്ത് ഇന്നും നാളെയും നാല് ജില്ലകളിൽ റെഡ് അലേർട്ട്
സംസ്ഥാനത്ത് കനത്ത മഴ നാശം വിതക്കുന്നതിനിടെ ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ലോവർപെരിയാർ, കല്ലാർകുട്ടി ഡാമുകളുടെ മുഴുവൻ ഷട്ടറുകളും തുറന്നു. ഇടുക്കി ഡാമിലും നീരൊഴുക്ക് ശക്തമായി. ഇടുക്കി, പാലക്കാട്, വയനാട്,തൃശൂർ ജില്ലകളിൽ നാളെ റെഡ് അലേർട്ടുണ്ട്. മഴയും മണ്ണൊലിപ്പും കനത്ത നാശം വിതച്ച ഇടുക്കിയിൽ നാളെയും റെഡ് അലേർട്ട് പ്രഖ്യാപിച്ചത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
Read Also : കോഴിക്കോട് കനത്ത മഴ; ചാലിയാറിലും ഇരുവഴഞ്ഞി പുഴയിലും ജലനിരപ്പ് ഉയർന്നു
കേരളത്തിലെ മിക്ക ജില്ലകളിലും മഴ കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നത്. ഇടുക്കി മൂന്നാർ രാജമല മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട് പുറത്തുവന്നു. പത്ത് പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്. ഇന്ന് പുലർച്ചെയാണ് രാജമലയിൽ ഉരുൽപൊട്ടലിനെ തുടർന്ന് മണ്ണിടിയുന്നത്. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങൾക്ക് മുകളിലേക്കാണ് മണിണിടിഞ്ഞു വീണത്. എഴുപതോളം പേർ മണ്ണിനടിയിൽ കിടക്കുന്നതായാണ് സൂചന. പുറത്തെത്തിച്ചവരെ ടാറ്റ ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കിലോമീറ്ററുകൾ താണ്ടിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
വയനാട് മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടി ഒരു റിസോർട്ടും വീടുകളും തകർന്നു. നേരത്തെ ആളുകളെ മാറ്റിപ്പാർപ്പിച്ചതിനാൽ ആളപായമുണ്ടായില്ല. സമീപത്തെ പാലവും ഉരുൾപൊട്ടലിനെ തുടർന്ന് തകർന്നു. എൻഡിആർഎഫ് സംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രാവിലെ ആറ് മണിയോടെയാണ് വലിയ ശബ്ദത്തോടെ ഉരുൾപൊട്ടലുണ്ടായത്. അപകടസാധ്യത മുന്നിൽക്കണ്ട് നേരത്തെ തന്നെ ഭൂരിഭാഗം കുടുംബങ്ങളെയും പ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചിരുന്നു. ഉരുൾപൊട്ടലിനെ തുടർന്ന് വനറാണി എസ്റ്റേറ്റിലേക്കുളള പാലം തകർന്നതോടെ ഒരു വിഭാഗം ആളുകൾ വീട്ടിൽ നിന്ന് പുറത്ത് കടക്കാനാകാതെ കുടുങ്ങി. രക്ഷാപ്രവർത്തകരും ഫയർഫോഴ്‌സുമെത്തിയാണ് ഇവരെ മുണ്ടക്കൈയിലെത്തിച്ചത്.
Story Highlights – red alert, heavy rain kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here