അപകടത്തിൽ വിമാനം മുറിഞ്ഞത് മൂന്ന് കഷ്ണങ്ങളായി; മരണ നിരക്ക് കുറച്ചത് സീറ്റ് ബെൽറ്റ് ഉപയോഗം
കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട വിമാനം മുറിഞ്ഞത് മൂന്ന് കഷ്ണങ്ങളായി. ദുബായ്- കോഴിക്കോട് 1344 എയർ ഇന്ത്യ എക്‌സ്പ്രസാണ് റൺവേയിൽ തെന്നിമാറിയത്. 35 അടി താഴ്ചയിലേക്ക് വിമാനം തെന്നി മറിഞ്ഞുവെന്നാണ് വിവരം.
ലാൻഡ് ചെയ്യാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടാം ശ്രമത്തിന് ഇടയിലാണ് ദുരന്തമുണ്ടായത്. മൂന്ന് കഷ്ണങ്ങളിൽ ഒന്ന് വിമാനത്താവള ചുറ്റളവിലുള്ള മതിൽ തകർത്ത് പുറത്തേക്ക് പോകുകയും ചെയ്തു. മിക്ക യാത്രക്കാരും സീറ്റ് ബെൽറ്റ് അഴിച്ചിരുന്നില്ല. അത് അപകടത്തിന്റെ ആഘാതം കുറച്ചു. വിമാനത്തിന്റെ പിന്നിലും മധ്യത്തിലും ഉള്ള സീറ്റുകളിൽ ഇരുന്നിരുന്ന ആളുകളാണ് കാര്യമായ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടത്.
Read Also : വിമാനത്താവള ദുരന്ത രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ കൊവിഡ് പരിശോധനക്ക് വിധേയരാകണം : ആരോഗ്യ മന്ത്രി
മിക്ക യാത്രികരും സീറ്റിന് അടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് വിവരം. കട്ടർ ഉപയോഗിച്ച് വിമാനത്തിന്റെ പുറംഭാഗം പൊളിച്ച് മാറ്റിയാണ് പിൻഭാഗത്തെ യാത്രക്കാരെ പുറത്തിറക്കിയത്. വിമാനത്താവളത്തിന് അടുത്ത് താമസിക്കുന്ന ആളുകൾ ശബ്ദം കേട്ട് സ്ഥലത്തേക്ക് എത്തി. ആദ്യം ഇവരെ കടത്തിവിട്ടിരുന്നില്ല. അപകടം സംഭവിച്ചതിന് ശേഷം രക്ഷപ്പെട്ട യാത്രക്കാർ ടെർമിനലിലേക്ക് തിരിച്ച് പോയതായും അവിടെ എത്തിയവർ പറയുന്നു. കണ്ടെയ്‌മെന്റ് സോണായതിനാൽ ആദ്യം റോഡിലേക്ക് ആരെയും കടത്തി വിടാഞ്ഞതും ബുദ്ധിമുട്ടുണ്ടാക്കി.
പ്രദേശവാസികളുടെ വാഹനങ്ങള്‍ പിന്നീട് രക്ഷാ പ്രവർത്തനത്തിനായി ഉപയോഗിച്ചു. ശേഷം പൊലീസും അഗ്നി സുരക്ഷാ സേനയും വന്ന് രക്ഷാ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു. കൂടുതൽ ആംബുലൻസുകൾ ഉപയോഗിച്ച് പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
Story Highlights – air india flight crash, karipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here