പെട്ടിമുടിയിൽ 30 പേരുടെ മൃതദേഹം കണ്ടെത്തി; സംസ്ഥാന സർക്കാർ ധനസഹായം കൂട്ടണമെന്ന് പ്രതിപക്ഷത്തിന്‍റെ ആവശ്യം

ഇടുക്കി പെട്ടിമുടിയിൽ മണ്ണിടിഞ്ഞ് കാണാതായവരിലെ 30 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രക്ഷാ പ്രവർത്തനം തുടരുകയാണ്. പുലർച്ചെ ആരംഭിച്ച തെരച്ചിലിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടടുത്തു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് തെരച്ചിൽ തുടരുന്നത്. പൊലീസ് ഡോഗ് സ്വകാഡും പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചു. ഫയർ ഫോഴ്‌സ്- എൻഡിആർഎഫ് ടീമുകൾ എട്ട് സംഘങ്ങളായിട്ടാണ് ഇന്ന് തെരച്ചിൽ ആരംഭിച്ചത്.
മണ്ണുമാന്തി യന്ത്രങ്ങൾ കൂടുതലായി എത്തിയതോടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇടുക്കി എസ്പി കറുപ്പു സ്വാമി പറഞ്ഞു. മണ്ണിനിടയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള പരീശീലനം നേടിയ രണ്ട് പൊലീസ് നായ്ക്കളെ പെട്ടിമുടിയിൽ എത്തിച്ച് തെരച്ചിൽ നടത്തി. സമീപത്തെ പുഴയിൽ തെരച്ചിൽ നടത്തുവാനായി മുങ്ങൽ വിദഗ്ധരുടെ സംഘവും എത്തിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ മഴ ശക്തമാക്കുന്നതാണ് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയാകുന്നത്.
Read Also : പെട്ടിമുടിയിൽ തെരച്ചിൽ സംഘാംഗത്തിന് കൊവിഡ്; സഹപ്രവർത്തകരെ ക്വാറന്റീനിലാക്കും
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പ്രദേശത്ത് സന്ദർശനം നടത്തി. ഇരുവരും അപകടത്തിൽ പെട്ടവർക്കുള്ള ധനസഹായം ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിന്റെ മുഖ്യമന്ത്രി ഓരോ സ്ഥലത്തും ഒരോ സമീപനം നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് മുരളീധരൻ. പ്രധാനമന്ത്രി അനുശോചിച്ച സംഭവമാണ്. തന്നോട് രണ്ട് സ്ഥലങ്ങളും സന്ദർശിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശമെന്നും മുരളീധരൻ. മുഖ്യമന്ത്രി പ്രഖ്യാപിച്ച തുക പത്ത് ലക്ഷമായി വർധിപ്പിക്കണമെന്നായിരുന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. രക്ഷപ്പെട്ടവരുടെ പുനരധിവാസത്തിലും തീരുമാനം വേണം. പട്ടികജാതി പിന്നോക്ക വകുപ്പിൽ നിന്നും ഫണ്ട് അനുവദിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Story Highlights – munnar landslide, pettimudi, 30 deadbodies found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here