അനധികൃത നിർമാണം; കൈവശാവകാശ സർട്ടിഫിക്കറ്റിൽ പട്ടയ ഭൂമിയുടെ സ്വഭാവം വ്യക്തമാക്കണമെന്ന് ഹൈക്കോടതി
പട്ടയഭൂമിയിലെ അനധികൃത കെട്ടിടനിർമാണ വിഷയത്തിൽ ഹൈക്കോടതിയുടെ അസാധാരണ ഇടപെടൽ. കൈവശാവകാശ സർട്ടിഫിക്കറ്റിൽ പട്ടയഭൂമിയുടെ സ്വഭാവം വ്യക്തമാക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി വഴി റവന്യൂ ഉദ്യോഗസ്ഥർക്ക് കോടതി നിർദേശം നൽകി. നേരത്തെ ഈ നിർദേശം കോടതി സർക്കാരിന് നൽകിയിരുന്നുവെങ്കിലും അനുസരിക്കാതെ വന്നതോടെയാണ് ഉദ്യോഗസ്ഥർ വഴിയുള്ള ഇടപെടൽ.
കാർഷിക ആവശ്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കുമായി പട്ടയം നൽകിയ ഭൂമിയിലെ കെട്ടിട നിർമാണം അനധികൃതമാണ്. അതിനാൽ കൈവശാവാകാശ സർട്ടിഫിക്കറ്റ് നൽകുമ്പോൾ പട്ടയ ഭൂമിയുടെ സ്വഭാവം വ്യക്തമാക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. കാർഷിക ആവശ്യത്തിനാണോ മറ്റേതെങ്കിലും ആവശ്യത്തിനാണോ എന്നു സർട്ടിഫിക്കറ്റിൽ വ്യക്തമാക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർേദശം നൽകണമെന്നായിരുന്നു സർക്കാരിനോട് ആവശ്യപ്പെട്ടത്. 2020 ജൂൺ 25നായിരുന്നു ഹൈക്കോടതിയുടെ ഈ നിർദേശം.
കെട്ടിട നിർമാണ അപേക്ഷ പരിഗണിക്കുമ്പോൾ ഭൂമി തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് ഇതു സഹായമാകും. മാത്രമല്ല അനധികൃത കെട്ടിട നിർമാണം തടയാൻ ഒരു സംവിധാനമുണ്ടാക്കണമെന്നും നിർദേശിച്ചു. എന്നാൽ ഈ നിർദേശം നടപ്പാക്കാൻ സർക്കാർ വിമുഖത കാട്ടിയെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി അസാധാരണ നടപടിയിലേക്ക് തിരിഞ്ഞത്.
കൈവശാവകാശ സർട്ടിഫിക്കറ്റിൽ പട്ടയഭൂമിയുടെ സ്വഭാവം ഉൾപ്പെടുത്താൻ നിർദേശിച്ച് ഒരു ഉത്തരവിറക്കാൻ വൈകുന്നതിലെ കാലതാമസം വ്യക്തമാകുന്നില്ലെന്നും ഇതംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വഴി കോടതി ഉത്തരവ് എല്ലാ റവന്യൂ ഉദ്യോഗസ്ഥർക്കും നൽകാൻ നിർദേശിച്ചത്. ഇതുപ്രകാരം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഹൈക്കോടതി ഉത്തരവ് എല്ലാ റവന്യൂ ഓഫീസുകൾക്കും നൽകി.
Story Highlights – high court, building construction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here