38 പൊതുമേഖലാ സ്ഥാപനങ്ങൾ അഞ്ച് മാസത്തിനിടെ പിഎം കെയേഴ്സിലേക്ക് നൽകിയത് 2105 കോടി രൂപ; റിപ്പോർട്ട്

38 പൊതുമേഖലാ സ്ഥാപനങ്ങൾ അഞ്ച് മാസത്തിനിടെ പിഎം കെയേഴ്സിലേക്ക് നൽകിയത് 2105 കോടി രൂപയെന്ന് റിപ്പോർട്ട്. മാർച്ച് 28ന് പിഎം കെയേഴ്സ് തുടങ്ങിയതു മുതൽ ഓഗസ്റ്റ് 13 വരെയുള്ള കണക്കുകൾ പ്രകാരം ഫണ്ടിലേക്കൊഴുകിയ കോടികളുടെ കണക്കുകൾ ദി ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തത്. ഫണ്ടിനെപ്പറ്റി വിവരിക്കാൻ പിഎം കെയേഴ്സ് വിസമ്മതിച്ചു എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Read Also : പിഎം കെയേർസ് ഫണ്ട് രൂപീകരിക്കരുതെന്ന് പറയാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ
3,076.62 കോടി രൂപയാണ് ഇപ്പോൾ പിഎം കെയേഴ്സിൽ ഉള്ളത്. ഇതിൽ 3,075.85 കോടി രൂപ സ്വമനസാലെയുള്ള സംഭാവനയെന്നാണ് പിഎം കെയേഴ്സ് വെബ്സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം 55 പൊതുമേഖലാ സ്ഥാപനങ്ങളോടാണ് ഇന്ത്യൻ എക്സ്പ്രസ് പിഎം കെയേഴ്സിലേക്ക് നൽകിയ സംഭാവനയെപ്പറ്റി അന്വേഷിച്ചത്. ഓഗസ്റ്റ് 13 വരെ 38 സ്ഥാപനങ്ങളിൽ മറുപടി നൽകി. കഴിഞ്ഞ 5 മാസത്തിനിടെ 2,105.38 കോടി രൂപ സംഭാവന നൽകിയെന്നാണ് ഈ സ്ഥാപനങ്ങൾ മറുപടി നൽകിയത്.
പെട്രോളിയം കമ്പനിയായ ഒഎൻജിസിയാണ് ഏറ്റവുമധികം തുക സംഭാവന നൽകിയത്, 300 കോടി. എൻടിപിസി (250 കോടി), ഇന്ത്യൻ ഓയിൽ (225 കോടി), പവർ ഫിനാൻസ് കോർപ്പറേഷൻ (200), പവർ ഗ്രിഡ് (200) തുടങ്ങിയവരാണ് ശ്രദ്ധേയമായ സംഭാവന നൽകിയ മറ്റു സ്ഥാപനങ്ങൾ. ബിപിസിഎൽ, എച്ച്പിസിഎൽ, കോൾ ഇന്ത്യ, ഗെയിൽ, ഓയിൽ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളും സംഭാവന നൽകിയിട്ടുണ്ട്. സാമൂഹ്യ ഉത്തരവാദിത്ത ഫണ്ടിന്റെ (സിഎസ്‌ആർ) ഭൂരിഭാഗവും ഈ സ്ഥാപനങ്ങൾ പിഎം കെയേഴ്സിലേക്ക് സംഭാവന നൽകി.
ഫണ്ടിൻ്റെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരംപിഎം കെയേഴ്സിനോട് ചോദിച്ചിരുന്നു. വിവരാവകാശ നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനമല്ലെന്നായിരുന്നു മറുപടിയെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
Story Highlights – 38 PSUs give Rs 2,105 crore from CSR to PM CARES
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here