ലൈഫ് മിഷൻ പദ്ധതി ഫയലുകൾ വിളിപ്പിച്ച് മുഖ്യമന്ത്രി

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരിയിലെ ഭവനസമുച്ചയ നിർമാണ ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചു. തദ്ദേശ ഭരണം വകുപ്പ്, നിയമ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് വിളിപ്പിച്ചത്. ലൈഫ് മിഷൻ പദ്ധതിക്ക് സെക്രട്ടേറിയറ്റ് സംവിധാനം ഇല്ലായിരുന്നത് കൊണ്ട് ഫയലുകൾ കൈകാര്യം ചെയ്തത് തദ്ദേശ ഭരണ വകുപ്പും കരട് ധാരണാ പത്രം പരിശോധിച്ചത് നിയമ വകുപ്പുമാണ്. ലൈഫ് മിഷൻ സിഇഒ യു വി ജോസാണ് റെഡ് ക്രസന്റുമായുള്ള ധാരണാപത്രം ഒപ്പിട്ടത്. ധാരണാ പത്രം തയാറാക്കിയത് കമ്പനി അധികൃതരായിരുന്നു. മുഖ്യമന്ത്രിയുടെ നീക്കം നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന ആരോപണത്തെ തുടർന്നാണ്. പരിശോധന എം ശിവശങ്കറിന്റെ ഇടപാടുകൾ അറിയാൻ വേണ്ടിയാണെന്നും വിവരം.
അതേസമയം 20 കോടിയാണ് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് ക്രസന്റ് ഭവന സമുച്ചയത്തിന്റെയും ആശുപത്രിയുടെയും നിർമാണത്തിനായി കൈമാറിയത്. ഇതിൽ നാലേകാൽ കോടി രൂപ സ്വപ്‌നസുരേഷിനും സന്ദീപിനും കോൺസുലേറ്റ് ഉദ്യോഗസ്ഥനുമായി ലഭിച്ചു. ഇടപാടിൽ എം ശിവശങ്കറിന് പങ്കുണ്ടെന്ന് പരക്കെ ആരോപണം ഉയർന്നിരുന്നു.
എന്നാൽ തദ്ദേശഭരണ വകുപ്പ് മന്ത്രിയായ എ സി മൊയ്തീൻ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും നേരിട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കറാണ് വിഷയത്തിലെ ഇടപാടുകൾ നിയന്ത്രിച്ചതെന്നും വിവരമുണ്ട്. കൂടാതെ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ പെട്ടെന്ന് നീക്കാൻ ശിവശങ്കർ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ട്. എന്നാൽ ഇത് മുഖ്യമന്ത്രിയുടെ പിടിച്ചുനിൽക്കാനുള്ള അവസാനശ്രമമാണെന്ന് അനിൽ അക്കര എംഎൽഎ വാദിച്ചു. അട്ടിമറിക്കാനാണ് ശ്രമമെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും തന്റെ കൈയിലുണ്ടെന്നും എംഎൽഎ വ്യക്തമാക്കി. മുഖ്യമന്ത്രിയും തദ്ദേശ ഭരണ വകുപ്പും അറിഞ്ഞിട്ടില്ലെന്ന് പറയുന്നത് ശുദ്ധ കളവാണെന്നും എംഎൽഎ ആരോപിച്ചു.
Story Highlights – life mission project, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here