അദാനി ബന്ധം കൺസൾട്ടൻസി മറച്ചുവച്ചുവെന്ന് മന്ത്രി ഇ പി ജയരാജൻ

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് വിഷയത്തിൽ അദാനി ബന്ധം കെഎസ്‌ഐഡിസിക്ക് അറിയില്ലായിരുന്നുവെന്ന് മന്ത്രി ഇ പി ജയരാജൻ. വിവാദം വന്നപ്പോഴാണ് ഇക്കാര്യം അറിയുന്നത്. അദാനിയുമായുള്ള ബന്ധം സ്ഥാപനം മറച്ചുവച്ചു. വിമാനത്താവള വിഷയത്തിൽ 750ൽ അധികം നിയമ വിദഗ്ധരുള്ള കമ്പനിയെയാണ് നിശ്ചയിച്ചത്. ലേല വിവരം ചോർന്നിട്ടില്ലെന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും ഇ പി ജയരാജൻ.
ഇപ്പോഴാണ് കൺസൾട്ടൻസിക്ക് അദാനിയുമായുള്ള ബന്ധം പുറത്തെത്തിയതെന്നും ഇപി ജയരാജൻ പറഞ്ഞു. വിഷയത്തിൽ സർക്കാർ പ്രതിരോധത്തിലല്ലെന്നും മന്ത്രി വ്യക്തമാക്കി. ബിഡ് ചോർന്നതായി തെളിവ് ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും ജന്റിൽ മാൻ ലീഗൽ കൺസൾട്ടൻസി എന്ന നിലയിലാണ് അവരെ ഏൽപ്പിച്ചതെന്നും ജയരാജൻ പറഞ്ഞു. നിലവിലെ നിയമം അനുസരിച്ച് പ്രപ്പോസൽ നിരാകരിക്കപ്പെടേണ്ടതാണെന്നും ജയരാജൻ.
Read Also : തോട്ടപ്പള്ളി കരിമണൽ ഖനനം; എതിർക്കുന്നവർക്ക് പിറകിൽ മാഫിയയെന്ന് മന്ത്രി ഇ പി ജയരാജൻ
അദാനിയായുള്ള ബന്ധം കൺസൾട്ടൻസി പറയേണ്ടിയിരുന്നുവെന്നും സംസ്ഥാനത്തിന്റെ താത്പരം സംരക്ഷിക്കുമെന്ന് കൺസൾട്ടൻസി വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇപി ജയരാജൻ. ലേലത്തിൽ പങ്കാളികൾ ആരെന്ന് അറിയാൻ ദൈവീകമായ കഴിവില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ പരസ്യമായി അദാനിയെ എതിർക്കുകയും രഹസ്യമായി അദാനിയെ സഹായിക്കുകയും ചെയ്യുന്ന വഞ്ചനാപരമായ നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർവകക്ഷി യോഗത്തിൽ സഹകരിച്ച രാഷ്ട്രീയ പാർട്ടികളെ സർക്കാർ വഞ്ചിച്ചുവെന്നും മുഖ്യമന്ത്രിയെയും സർക്കാരിനെയും വിശ്വസിക്കാൻ കൊള്ളില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ക്രിമിനൽ ഗൂഢാലോചനയിലൂടെ അദാനിയുമായി കള്ളക്കച്ചവടം നടത്തുകയാണ് സർക്കാർ ചെയ്തതെന്നും ചെന്നിത്തല.
Story Highlights – adani group, trivandrum airport controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here