അപകടത്തിൽപ്പെടുന്ന വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ പുക പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമോ ? [24 Fact Check]

വാഹന ഉടമകളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഒരു സന്ദേശം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തിൽ പെടുന്ന വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ പുക പരിശോധനാ സർട്ടിഫിക്കറ്റ് നിര്ബന്ധമാണെന്നാണ് പ്രചാരണം. സന്ദേശം വ്യാജമാണ്.
സുപ്രിം കോടതിയെ കൂട്ടു പിടിച്ചാണ് വ്യാജ പ്രചാരണം നടക്കുന്നത്. 2020 ആഗസ്റ്റ് 20നു ശേഷം പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് യാതൊരുവിധ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നതല്ലെന്ന് പ്രചരിക്കുന്ന വ്യാജ സന്ദേശത്തിൽ പറയുന്നു.
എന്നാൽ വാർത്ത തള്ളി മോട്ടോർ വാഹന വകുപ്പ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
വാഹന ഇൻഷുറൻസ് പുതുക്കാൻ പുക പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന സുപ്രീം കോടതി വിധി നേരത്തെ തന്നെ പ്രാബല്യത്തില് ഉണ്ട്. ഈ ഉത്തരവ് ഉയർത്തിക്കാട്ടി ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി കഴിഞ്ഞ ദിവസം ഇൻഷുറൻസ് കമ്പനികൾക്ക് അയച്ച സർകുലറാണ് നിലവിൽ വ്യാജ പ്രചാരണത്തിന് ആധാരം.
Read Also : എഴുപത്തി മൂന്ന് ദിവസങ്ങൾ കൊണ്ട് കൊവിഡ് വാക്‌സിൻ വിപണിയിലെത്തുമോ?[ 24 Fact check]
പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അപകടത്തിൽ പെടുന്ന വാഹനത്തിന് ക്ലെയിം കിട്ടില്ല എന്നത് വ്യാജമാണ്. എന്നാൽ വാഹനം കൃത്യ സമയത്തു സർവീസ് ചെയ്ത് പുക പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങി വയ്‌ക്കേണ്ടത് നിയമപ്രകാരം നിർബന്ധമാണ്.
Story Highlights – pollution certificate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here