ബിനീഷ് കോടിയേരിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി പി.കെ ഫിറോസ്; സ്വര്‍ണക്കടത്ത് കേസിലുള്ള പങ്ക് അന്വേഷിക്കണം

ബിനീഷ് കോടിയേരിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. മയക്കുമരുന്നു കേസിലും സ്വര്‍ണക്കടത്ത് കേസിലുമുള്ള ബിനീഷിന്റെ പങ്ക് അന്വേഷിക്കണം. തെളിവുകള്‍ അന്വേഷണസംഘത്തിന് നല്‍കാന്‍ തയാറാണെന്നും ഫിറോസ് കോഴിക്കോട് പറഞ്ഞു.
മയക്കുമരുന്നു കേസില്‍ പിടിയിലായ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മില്‍ ബന്ധമുണ്ടെന്നായിരുന്നു യൂത്ത് ലീഗ് ആരോപണം. അനൂപിനെ അറിയാമെന്ന ബിനീഷിന്റെ പ്രതികരണത്തിലൂടെ കാര്യങ്ങള്‍ വ്യക്തമായതായും വാട്‌സ്ആപ്പ് കോളുകള്‍ കൂടി പരിശോധിച്ചാല്‍ ഇരുവരും തമ്മിലുള്ള ഇടപാടുകള്‍ പുറത്ത് വരുമെന്നും പികെ ഫിറോസ് പറഞ്ഞു.
ബി ക്യാപ്പിറ്റല്‍ ഫോറക്‌സ് ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ 2015 ല്‍ ബിനീഷ് ബംഗളൂര്‍ ആസ്ഥാനമായി മണി എക്‌സ്‌ചേഞ്ച് കമ്പനി തുടങ്ങി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് വിദേശികളില്‍ നിന്നു പണമിടപാട് നടത്താനാണ് ഇത് തുടങ്ങിയത്. ഏതൊക്കെ വിദേശ കറന്‍സികള്‍ ഈ കമ്പനിയില്‍ വിനിമയം നടത്തി എന്നു ഇഡി അന്വേഷിക്കണം.
2018ല്‍ തുടങ്ങിയ യുഎ എഫ്എക്‌സ് സൊലൂഷന്‍സ് എന്ന കമ്പനിയാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു ഇടപാടില്‍ കമ്മീഷന്‍ നല്‍കിയത്. ഈ കമ്പനിയുമായും ബിനീഷിന് ബന്ധമുണ്ട്. ബിനീഷിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ബിനീഷ് കോടിയേരിയുടെ മറുപടി.
Story Highlights – PK Feroz with more allegations against Bineesh Kodiyeri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here