സ്‌ഫോടക വസ്തു കടിച്ച് ഗർഭിണിയായ കാട്ടാന ചെരിഞ്ഞിട്ട് മാസങ്ങൾ; മുഖ്യപ്രതികളെ ഇതുവരെ പിടികൂടിയില്ല

പാലക്കാട് അമ്പലപ്പാറയിൽ സ്‌ഫോടകവസ്തു കടിച്ചതിനെ തുടർന്ന് ഗർഭിണിയായ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ പ്രധാന പ്രതികളെ പിടികൂടാനാകാതെ അന്വേഷണ സംഘം. മുഖ്യപ്രതികൾ അമ്പലപ്പാറ സ്വദേശികളായ അബ്ദുൾ കരീമിനേയും മകൻ റിയാസുദ്ധീനെയും നാല് മാസം പിന്നിട്ടിട്ടും പിടികൂടാൻ അന്വേഷണ സംഘത്തിനായിട്ടില്ല. വനം വകുപ്പും പൊലീസും സംയുക്തമായി അന്വേഷിക്കുന്ന കേസിൽ പ്രധാന പ്രതികളെ സംരക്ഷിക്കുകയാണെന്ന ആരോപണം ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞു.
Read Also : കാട്ടാനയെ കൊന്ന സംഭവം; സ്‌ഫോടക വസ്തുവച്ചത് തേങ്ങയിൽ
ഏറെ വിവാദമായ കേസിൽ വിൽസൺ എന്ന ഒരു പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും പ്രധാന പ്രതികളെ പിടികൂടാൻ സർക്കാർ രൂപീകരിച്ച വനം വകുപ്പും പൊലീസും മടങ്ങുന്ന അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. അമ്പലപ്പാറയിലെ എസ്‌റ്റേറ്റിലെ ജോലിക്കാരൻ മാത്രമായിരുന്നു പിടിയിലായ വിൽസൺ. പക്ഷെ എസ്റ്റേറ്റ് ഉടമയായ അമ്പലപ്പാറ സ്വദേശി അബ്ദുൾ കരീമും മകൻ റിയാസുദ്ധീനും ഒളിവിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഉന്നതരുടെ പിന്തുണയാണ് പ്രധാന പ്രതികളുടെ അറസ്റ്റ് വൈകാൻ കാരണമെന്നാണ് ആരോപണം.
പ്രതികൾ ഫോൺ ഉപയോഗിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം ഇവരെ പിടികൂടാൻ കഴിയാത്തതിൽ നൽകുന്ന വിശദീകരണം. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ സഹായിക്കുന്ന വനം വകുപ്പിനെ അന്വേഷണത്തിൽ നിന്ന് മാറ്റി പൊലീസിന് അന്വേഷണത്തിന്റെ സ്വതന്ത്ര ചുമതല നൽകണമെന്നും കാണിച്ച് ആനപ്രേമി സംഘം മുഖ്യമന്ത്രിക്ക് പരാതി നൽകി.
കഴിഞ്ഞ മെയ് 27നാണ് പാലക്കാട് തിരുവിഴാം കുന്നിലെ അമ്പലപ്പാറ വനമേഖലയിൽ നിന്ന് സ്‌ഫോടകവസ്തു കടിച്ച് വായിൽ ഗുരുതര പരുക്കേറ്റ ഗർഭിണിയായ കാട്ടാന പുഴയിൽ ചെരിയുന്നത്. വായ തുറന്ന് ഭക്ഷണം പോലും കഴിക്കാനാകാത്ത നിലയിൽ പുഴയിൽ ഇറങ്ങി നിന്ന കാട്ടാന പിന്നീട് ചെരിയുകയായിരുന്നു.
Story Highlights – elephant, wild pregnant elephant murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here