ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് ടിക്കാറാം മീണ

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. സർക്കാർ, തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കത്ത് കിട്ടുന്ന മുറയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് ടിക്കാറാം മീണ ട്വന്റിഫോറിനോട് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന സർവകക്ഷി യോഗത്തിന്റെ വികാരം പെട്ടെന്ന് തന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഇനി ആവശ്യമില്ലെന്ന് താൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ തന്റെ അഭിപ്രായവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും അറിയിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
കുട്ടനാട്, ചവട ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് സർവകക്ഷിയോഗത്തിൽ നേതാക്കൾ പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന ഭൂരിപക്ഷ അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. യോഗത്തിന്റെ ശുപാർശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. എന്നാൽ തെരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്തശേഷം തീരുമാനമെടുക്കാം. ചട്ടപ്രകാരം ആറുമാസം വരെ ഭരണത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാവുന്നതാണ്.
കൊവിഡ് വ്യാപനം രൂക്ഷമാകുകയും മഴ കനക്കുന്നതും തെരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമല്ലെന്നാണ്
ചീഫ് സെക്രട്ടറി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ജനറലിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. ചവറയിൽ ഒരുലക്ഷത്തി എഴുപത്തിരണ്ടായിരം വോട്ടർമാരും കുട്ടനാട്ടിൽ ഒരുലക്ഷത്തി അറുപത്തി ഒന്നായിരം വോട്ടർമാരുമുണ്ട്. ഇത്രയും പേർ ഉൾപ്പെടുന്ന പോളിംങ് പ്രക്രിയയിൽ സാമൂഹിക അകലം പാലിക്കുക എളുപ്പമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
Story Highlights – teekaram meena
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here