ഹണി ട്രാപ്പിൽ കുടുങ്ങി സൈനിക വിവരങ്ങൾ പാക് ഇന്റലിജൻസിനു ചോർത്തി നൽകി; ഇന്ത്യൻ സൈനിക ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ
ഹണി ട്രാപ്പിൽ കുടുങ്ങി സൈനിക വിവരങ്ങൾ പാക് ഇന്റലിജൻസിനു ചോർത്തി നൽകിയ ഇന്ത്യൻ സൈനിക ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ. 28കാരനായ മഹേഷ് കുമാറാണ് അറസ്റ്റിലായത്. ലഖ്‌നൗവിലെ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗവും ഹരിയാനയിലെ എസ്ടിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ ഹരിയാനയിലെ റെവരിയില്‍ വച്ചാണ് മഹേഷ് കുമാർ പിടിയിലായത്.
രണ്ടര വർഷമായി ഇയാൾ ഇന്ത്യൻ സൈനിക വിവരങ്ങൾ പാക് ഇൻ്റലിജൻസിനു ചോർത്തി നൽകിയിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിവരങ്ങൾ ചോർത്തി നൽകുന്നതിനു പകരമായി ഇയാൾ പലതവണ പണം കൈപ്പറ്റിയിരുന്നു. ഹണി ട്രാപ്പിൽ കുടുക്കിയാണ് ഇയാളിൽ നിന്ന് പാക് ഇൻ്റലിജൻസ് വിവരങ്ങൾ ശേഖരിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി.
Read Also : പാക് ഷെല്ലക്രമണത്തിൽ വീരമൃത്യു വരിച്ച അനീഷ് തോമസിന്റെ മൃതദേഹം അൽപസമയത്തിനകം ജന്മനാട്ടിലെത്തിക്കും
ഹർലീൻ ഗിൽ എന്ന യുവതിക്കാണ് ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നത്. 2018ൽ ഇയാൾ തന്നെ ഈ പ്രൊഫൈലിലേക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. തുടർന്ന് വീഡിയോ കോളുകൾ ഉൾപ്പെടെ നിരന്തരം ഇയാൾ യുവതിയുമായി സംസാരിച്ചിരുന്നു. മാഡംജി എന്നാണ് മഹേഷ് കുമാർ യുവതിയെ അഭിസംബോധന ചെയ്തിരുന്നത്. ഓപിഎസ് മാഡംജി എന്ന പേരിലാണ് പാക് ഇൻ്റലിജൻസ് ഈ ഓപ്പറേഷൻ നടത്തിയത്.
2019ൽ ഹർമൻ കൗർ എന്ന മറ്റൊരു അക്കൗണ്ടിൽ നിന്ന് ഇയാൾക്ക് റിക്വസ്റ്റ് വരികയും ആ പ്രൊഫൈലുമായും ഇയാൾ ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഫേസ്ബുക്കിലൂടെ ആരംഭിച്ച ബന്ധം പിന്നീട് വാട്സപ്പിൽ എത്തി. 5000 രൂപ വീതം കുറഞ്ഞത് രണ്ട് തവണയെങ്കിലും ഇയാൾ കൈപ്പറ്റിയെന്ന് അന്വേഷണം സംഘം പറയുന്നു. പാക് ഇൻ്റലിജൻസ് നിയന്ത്രിക്കുന്ന മറ്റ് മൂന്ന് ഫേസ്ബുക്ക് അക്കൗണ്ടുകളും ഇയാളുടെ ഫ്രണ്ട്‌ലിസ്റ്റിൽ ഉണ്ടായിരുന്നു.
Story Highlights – Honey trapped by Pak Military on Facebook, MES employee held
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here