ചിറകുള്ള സ്വപ്നം

..
പ്രശാന്ത് കണ്ണന്‍ / കഥ
ഫ്‌ളവേഴ്‌സ് ടിവിയില്‍ ക്യാമറാമാനാണ് ലേഖകന്‍
നേരം നല്ലോണം ഇരുട്ടിയിരിക്കുന്നു! fb യിലെയും whatsapp ലേയും Honey ചാറ്റര്‍ജികളൊക്കെ ഉറങ്ങി എന്ന് തോന്നുന്നു,
ആരേയും കാണാനില്ല.
ദൂരെ എവിടയൊ മദ്രസ്സ കുട്ടികളുടെ പാട്ടു കേള്‍ക്കുന്നുണ്ട്.
തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു. ഇല്ല.. ഉറക്കം വരുന്നില്ല. ഉറക്കത്തിനും വേണ്ടാതായൊ എന്നേ?
പിന്നെ വേറെ ഒന്നും നോക്കിയില്ല കുറച്ചുനേരം ഉമ്മറപ്പടിയില്‍ അങ്ങനെ ഇരുന്നു. നല്ല കാറ്റ്, നല്ല നിലാവ്… പകലിനേക്കാള്‍ എത്രയോ സുന്ദരിയാണ് രാത്രി. കുറേ കുറേ സ്വപ്നങ്ങളെങ്കിലും കാണാന്‍ പറ്റുന്നുണ്ടല്ലോ…
തെക്കേ തൊടിയിലെ ചേമ്പു മാന്തുന്ന കാട്ടുപന്നിയുടെ പരവേശം, കരിയിലച്ചപ്പുകള്‍ പാണന്‍ പാട്ടുകണക്കേ പാടി അറിയിക്കുന്നുണ്ട്.
മുറ്റത്തെ വെട്ടാതെ നിര്‍ത്തിയ തേക്കിനിടയിലൂടെ നക്ഷത്രങ്ങളെ കാണാാം.
അതിലെ രണ്ട് നക്ഷത്രങ്ങളെ മ്മക്ക് നല്ല പരിചയം ആണ്. ഞാനും ഓളും ഒരുമിച്ചു കുറേ നോക്കിയിട്ടുണ്ട് ഈ നക്ഷത്രങ്ങളെ …
അതൊരു പാഴ്കിനാവായിരുന്നു. അറ്റം കാണാനാവാത്ത ജീവിത യാത്രയില്‍ പണ്ടെങ്ങോ കണ്ട ഒരു സുന്ദര സ്വപ്നം. അതൊരു മഴവില്ലായിരുന്നൊ എന്നറിയില്ല ,അല്ല അതു മഴവില്ലല്ലെന്നു തീര്‍ച്ച. മഴവില്ലായിരുന്നെങ്കില്‍ അതെന്നോ മനസ്സില്‍ നിന്ന് മായുമായിരുന്നു. ആ ഇടങ്ങളില്‍ പെയ്യാന്‍ കൊതിച്ച കാര്‍മേഘങ്ങള്‍ കൂടുകൂട്ടുമായിരുന്നു.
ആകാശത്ത് പലയിടങ്ങളില്‍ നിന്നായി പറന്നെത്തി ഒരുമിക്കുന്ന മേഘങ്ങളായിരുന്നൊ അതോ ഉള്ളിലെ മോഹത്തെ വിവര്‍ണങ്ങളില്‍ ചാലിച്ച് നൃത്തമാടുന്ന മയിലുകളായിരുന്നോ എന്നും അറിയില്ല!
എങ്കിലും ഏറേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, മഴയും മഞ്ഞും കാറ്റും വെയിലും മാറി മാറി വന്നിട്ടും, മനസ്സിലലിഞ്ഞ ഈ സ്വപ്നത്തിനു മേലേ കരിനിഴല്‍ വീഴ്ത്താന്‍ ഒരു കാലത്തിനും കഴിഞ്ഞില്ല. ഒരുപക്ഷേ വരും കാലങ്ങള്‍ അതിനേ മനസ്സില്‍ നിന്ന് മായിക്കുമായിരിക്കാം.
ചിലപ്പോള്‍ കാലം ആ സുന്ദര സ്വപ്നത്തിന് മോടികൂട്ടുമായിക്കുമായിരിക്കാം.
ഞങ്ങള്‍ നടന്നു തെളിഞ്ഞ ചില വഴികളുണ്ട്. ആ വഴികളില്‍ ഗുല്‍മോഹറുകള്‍ ഉമ്മവയ്ക്കാറുണ്ടായിരുന്നു.
ഈ വഴികളിലാണ് കൗമാരങ്ങളുടെ ചുവന്നപൂക്കള്‍ വിരിഞ്ഞതും കൗതുകത്തിന്റെയും സ്വപ്നങ്ങളുടെയും ലോകത്തേക്ക് ആ പൂക്കള്‍ പറന്നെത്തിയതും. മുട്ടി ഉരുമി കിന്നാരം പറയുന്ന ഞങ്ങളെ കണ്ടു കണ്ട് ഗുല്‍മോഹറുകള്‍ നാണിച്ചു തലതാഴത്താറുണ്ട്.
മുട്ടൊളം മുടിയുള്ള പത്താം ക്ലാസുകാരിയുടെ ഉണ്ടക്കണ്ണുകള്‍ കുട്ടന്റെ കണ്ണിലുമ്മവച്ചതും ഈ വഴികളില്‍ നിന്നായിരുന്നു.
സുന്ദരി പൂച്ചയുടെ ചുണ്ടിനോട് തൊന്നിയ ഇഷ്ടം അവളുടെ നെറ്റിയില്‍ ഉമ്മയായി സമ്മാനിച്ചതും ഈ ഗുല്‍മോഹറുകള്‍ക്കറിയാമായിരുന്നു.
അനിയന്മാരോടു വഴക്കടിച്ചതും, ടീച്ചറുടെ വിരലുകള്‍ ചെവിമുത്തിച്ചുവപ്പിച്ചതും, ലക്ഷ്മിയ്ക്കും കുട്ടനും പ്രിയ്യപ്പെട്ട കു വിനുമൊപ്പം കൈ കോര്‍ത്തു നടന്നതും ആ വഴികളിലൂടെ ആയിരുന്നു. എല്ലാം ഒരു ശിലയില്‍ കൊത്തിയ ചിത്രകഥ പോലെ… ശൂന്യതയില്‍ നിന്നും ശൂന്യതയിലേക്ക് കുതിക്കുന്ന ഇണ പിരിഞ്ഞ വേഴാമ്പലിന്റെ ചിറകടി പോലെ ഇന്നും മനസ്സിലങ്ങനെ താളം കൊട്ടുന്നു. എല്ലാം മായുമായിരിക്കാം, മറയുമായിരിക്കാം മണ്ണോടു ചേരുന്ന നിമിഷം മുതല്‍ ….
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here