ആഗ്രഹിച്ചത് ആൺകുഞ്ഞ്; മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം ഒരു മാസം പ്രായമായ പെൺകുഞ്ഞിനെ അമ്മ മുക്കിക്കൊന്നു

മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം ഒരു മാസം പ്രായമായ പെൺകുഞ്ഞിനെ അമ്മ വെള്ളത്തിൽ മുക്കിക്കൊന്നു. വാട്ടര്‍ ടാങ്കിലാണ് അമ്മ കുഞ്ഞിനെ മുക്കിക്കൊന്നത്. ആൺകുഞ്ഞ് ജനിക്കാത്തതിലുള്ള നിരാശയിലാണ് അമ്മ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. കൃത്യം ചെയ്ത 25കാരിയായ അമ്മ സരിതയെ പൊലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.ആൺകുഞ്ഞിനെയാണ് സരിത ആഗ്രഹിച്ചിരുന്നത്. എന്നാൽ, ഒരു മാസം മുൻപ് ഇവർ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞ് ജനിച്ചതു മുതൽ ഇവർ നിരാശയിലായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. സംഭവദിവസം കുഞ്ഞും അമ്മയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഭർത്താവ് കൃഷിയിടത്തിലായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന് സരിത തന്നെയാണ് ആളുകളോട് പറഞ്ഞത്. പൊലീസിലും വിവരമറിയിച്ചു. ഏതെങ്കിലും മൃഗം കുഞ്ഞിനെ കടിച്ചു കൊണ്ടു പോയതാവാം എന്നായിരുന്നു നിഗമനം. കുറേ തെരച്ചിൽ നടത്തിയതിനു ശേഷമാണ് കുഞ്ഞിൻ്റെ മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത്.
സംഭവത്തിനു ശേഷം സരിതയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. യുവതി മന്ത്രവാദിയുടെ അടുക്കൽ ചികിത്സ തേടിയിരുന്നു എന്നും മന്ത്രവാദിയുടെ നിർദ്ദേശ പ്രകാരമാണ് ഇവർ ഈ ക്രൂരകൃത്യം ചെയ്തതെന്നും പൊലീസ് പറയുന്നു.
Story Highlights – Woman kills one-month-old daughter as she wanted baby boy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here