റാക്കിറ്റിച്ച് ബൂട്ടഴിച്ചു

ക്രോയേഷ്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ഇവാന്‍ റാക്കിറ്റിച്ച് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. ക്ലബ് കരിയർ തുടരും. ക്രൊയേഷ്യ സോക്കർ ഫെഡറേഷൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ക്രൊയേഷ്യക്ക് വേണ്ടി 106 മത്സരങ്ങളിലാണ് 32കാരനായ താരം ബൂട്ടണിഞ്ഞത്. എഫ്സി ബാസൽ, ഷാൽക്കെ, ബാഴ്സലോണ, സെവിയ്യ തുടങ്ങിയ ക്ലബുകളിൽ കളിച്ചിട്ടുണ്ട്.
Read Also : ബാഴ്സയിൽ ശുദ്ധീകരണം തുടങ്ങി: റാക്കിറ്റിച്ച് ക്ലബ് വിട്ടു; സെവിയ്യയിൽ രണ്ടാം വട്ടം ബൂട്ടു കെട്ടും
സ്വിറ്റ്സർലൻഡിൽ ജനിച്ച റാക്കിറ്റിച്ച് സ്വിറ്റ്സർലൻഡ് യൂത്ത് ടീമുകളിൽ കളിച്ചിരുന്നു. പിന്നീടാണ് താരം ക്രൊയേഷ്യയിലേക്ക് ചേക്കേറിയത്. ക്രൊയേഷ്യയുടെ അണ്ടർ 21 ടീമിൽ നാലു മത്സരങ്ങൾ കളിച്ച താരം 2007ൽ സീനിയർ ടീമിൽ അരങ്ങേറി. 2018 ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനൽ വരെ എത്തിക്കുന്നതിൽ താരം നിർണ്ണായക പങ്കുവഹിച്ചിരുന്നു. 106 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 15 ഗോളുകളാണ് അദ്ദേഹം നേടിയത്.
സ്വിസ് ക്ലബായ എഫ്സി ബാസലിലാണ് അദ്ദേഹം തൻ്റെ ഫുട്ബോൾ കരിയർ ആരംഭിച്ചത്. 2005ൽ യൂത്ത് ടീമിൽ നിന്ന് സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ താരം 2007ൽ ജർമ്മൻ ക്ലബ് ഷാൽക്കെയിലേക്ക് പോയി. 2011ൽ സെവിയ്യയിലെത്തിയ താരം 2014ൽ ടീം ക്യാപ്റ്റനായി. സീസൺ അവസാനത്തിൽ അദ്ദേഹം ബാഴ്സലോണയിലെത്തി. ബാഴ്സലോണക്കായി 200 മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. ഇക്കൊല്ലം അദ്ദേഹം വീണ്ടും തൻ്റെ പഴയ ക്ലബ് സെവിയ്യയിലേക്ക് മടങ്ങി.
Story Highlights – Ivan Rakitic resigns from international career
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here