ബിഹാറിൽ മൂന്ന് ഘട്ട പോളിംഗ്; തീയതി പ്രഖ്യാപിച്ചു

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. മൂന്ന് ഘട്ടമായാണ് പോളിംഗ് നടക്കുക. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബർ 28 ന് നടക്കും. ആദ്യഘട്ടത്തിൽ 71 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. തൊണ്ണൂറ്റിനാല് മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട പോളിംഗ് നവംബർ മൂന്നിന് നടക്കും. എഴുപത്തിയെട്ട് മണ്ഡലങ്ങളിലേക്കാണ് മൂന്നാംഘട്ട പോളിംഗ്. ഇത് നവംബർ ഏഴിന് നടക്കും. വോട്ടെണ്ണൽ നവംബർ പത്തിന് നടക്കുമെന്നും സുനിൽ അറോറ അറിയിച്ചു.
ബിഹാറിൽ വോട്ടവകാശം വിനിയോഗിക്കുന്നത് 7.5 കോടി ജനങ്ങളാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വോട്ടർമാർക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കും. വോട്ടർമാർക്ക് സുരക്ഷ പ്രധാന വെല്ലുവിളിയാണെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷണർ, സാമൂഹിക അകലം പാലിക്കാൻ കൂടുതൽ പോളിംഗ് ബൂത്തുകൾ ഒരുക്കുമെന്നും വ്യക്തമാക്കി. പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ വോട്ട് ചെയ്യാം. ഒരു ബൂത്തിൽ പരമാവധി ആയിരം പേർക്കാണ് വോട്ടു ചെയ്യാൻ അവസരം നൽകുക. 80 വയസിന് മുകളിൽ ഉള്ളവർക്ക് തപാൽ വോട്ട് സൗകര്യം ഒരുക്കും. വോട്ടർമാർക്കായി 47 ലക്ഷം മാസ്‌കുകൾ വിതരണം ചെയ്യും. ആറ് ലക്ഷം പിപിഇ കിറ്റുകളും തയ്യാറാക്കും. കൊവിഡ് ലക്ഷണമുള്ളവർക്ക് പോസ്റ്റൽ വോട്ട് സൗകര്യം ഒരുക്കും. കൊവിഡ് രോഗികൾക്ക് അവസാന മണിക്കൂറിലായിരിക്കും വോട്ട് ചെയ്യാൻ അവസരം നൽകുക. വോട്ടർമാർക്ക് തെർമൽ സ്‌കാനിംഗ് നിർബന്ധമാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. നാമനിർദേശ പത്രികാ സമർപ്പണം ഓൺലൈൻ വഴിയായിരിക്കണമെന്നും വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രം മതിയെന്നും സുനിൽ അറോറ നിർദേശിച്ചു.
Story Highlights – Bihar election date announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here