പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലെ എസ്പിബി എന്ന ശബ്ദ സാന്നിധ്യം…

1966ൽ പുറത്തിറങ്ങിയ ശ്രീശ്രീശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ പാടികൊണ്ടാണ് എസ്പിബി ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് കടന്നു വരുന്നത്. പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായി 39000 ലധികം ഗാനങ്ങൾ ഇന്ത്യൻ സംഗീതത്തിന് അദ്ദേഹം സിനിമ സംഗീത ഗാനശാഖയ്ക്ക് നൽകി.
ഇതിൽ തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് അദ്ദേഹം കൂടുതൽ പാടിയിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമിഴിലാണ്. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകരും അദ്ദേഹത്തിന്റെ ശബ്ദത്തെ ഉപയോഗിച്ചു. ആസ്വാദകരിലേക്ക് എസ്പിബി പെയ്തലിയിച്ച ഗാനങ്ങൾ എഴുപതുകളും എൺപതുകളും പിന്നിട്ട് പുതുതലമുറകളിലും വിസ്മയം സൃഷ്ടിച്ചു.
ഭാഷാഭേദമന്യേ ജനങ്ങൾ ഏറ്റെടുത്ത ഗാനങ്ങളിലൂടെ എസ്പിബി എന്ന ഗായകൻ ജനങ്ങളുടെ മനസിൽ ചിരപ്രതിഷ്ഠ നേടി. അങ്ങനെ ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോകറെകോർഡ് എസ്പിബിക്ക് സ്വന്തമായി.
ഗായകനെന്നതിനൊപ്പം നടൻ, സംഗീതസംവിധായകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിലും എസ്പിബി ജനപ്രീതി പിടിച്ചുപറ്റി. ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡ് ആറു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കെ.ജെ യേശുദാസിനുശേഷം ഈ അവാർഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് എസ്പിബിയ്ക്കാണ്.
ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂൺ 4നാണ് എസ്പിബി ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച എസ്. പി. സംബമൂർത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു. 2019 ഫെബ്രുവരി 4 ന് അന്തരിച്ച ശകുന്തളാമ്മയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. ഗായിക എസ്.പി. ഷൈലജ ഉൾപ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാണ് അദ്ദേഹത്തിനുള്ളത്. സാവിത്രിയാണ് എസ്പിബിയുടെ ഭാര്യ. മകൻ എസ്പിബി ചരൺ,മകൾ- പല്ലവി.
കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്ന എസ്പിബിയെ ഒരു എഞ്ചിനിയർ ആക്കാനായിരുന്നു പിതാവി ആഗ്രഹിച്ചിരുന്നത്. അനന്തപൂരിലെ ജെഎൻടിയു എൻജിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ അവിടുത്തെ വിദ്യാഭ്യാസം തുടരാൻ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് എസ്പിബി ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എഞ്ചിനിയേഴ്‌സിൽ പ്രവേശനം നേടി. എന്നാൽ, അപ്പോഴൊക്കെയും സംഗീതം ഒരു കലയായി അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. പല ആലാപന മത്സരങ്ങളിൽ നല്ല ഗായകനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
1964 ൽ മദ്രാസ് ആസ്ഥാനമായുള്ള തെലുങ്ക് കൾച്ചറൽ ഓർഗനൈസേഷൻ സംഘടിപ്പിച്ച അമേച്വർ ഗായകർക്കുള്ള സംഗീത മത്സരത്തിൽ അദ്ദേഹം ഒന്നാം സമ്മാനം നേടി. അനിരുത്ത (ഹാർമോണിയം), ഇളയയരാജ (ഗിറ്റാറിലും പിന്നീട് ഹാർമോണിയത്തിലും), ഭാസ്‌കർ (കൊട്ടുവാദ്യത്തിൽ), ഗംഗൈ അമരൻ (ഗിറ്റാർ) എന്നിവരടങ്ങിയ ഒരു ലൈറ്റ് മ്യൂസിക് ട്രൂപ്പിന്റെ നായകനായിരുന്നു അദ്ദേഹം.എസ്. പി. കോദണ്ഡപാണി, ഗന്ധശാല എന്നിവർ വിധികർത്താക്കളായിരുന്ന ഒരു ആലാപന മത്സരത്തിൽ മികച്ച ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. എസ്. പി. അവസരങ്ങൾ തേടി സംഗീതസംവിധായകരെ പലപ്പോഴും സന്ദർശിക്കാറുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ആദ്യത്തെ ഓഡിഷൻ ഗാനം ‘നിലവെ എന്നിടം നെരുങ്കാതെകാതെ’ ആയിരുന്നു.
Story Highlights – Presence of SPB in eleven Indian languages
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here