സ്വർണക്കടത്ത് : സ്വപ്നയെ റിമാൻഡ് ചെയ്തു; കാക്കനാട് ജയിലിലേക്ക് മാറ്റും

തിരുവനന്തപുരം സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ റിമാൻഡ് ചെയ്തു. കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന സ്വപ്നയുടെ ആവശ്യം അംഗീകരിച്ചു. അടുത്ത മാസം 8 വരെയാണ് റിമാൻഡ് കാലാവധി.
വാട്സ് ആപ്, ടെലിഗ്രാം ചാറ്റുകളെ ആധാരമാക്കി കഴിഞ്ഞ മൂന്നുദിവസം സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ ഒപ്പമിരുത്തിയും ചോദ്യം ചെയ്തിരുന്നു. കേസിൽ എം ശിവശങ്കരന്റെ പക്കൽ നിന്ന് പ്രധാനമായും അന്വേഷണ സംഘം ചോദിച്ചതറിഞ്ഞത് രണ്ട് കാര്യങ്ങളാണ്. ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് ശിവശങ്കരൻ അറിഞ്ഞിരുന്നോ എന്നും സ്വപ്നയുടെയും ശിവശങ്കരന്റെയും കൂടിക്കാഴ്ചകൾക്ക് കളളക്കടത്തുമായി ബന്ധമുണ്ടോ എന്നുമായിരുന്നു അത്.
ലൈഫ് മിഷനിൽ സ്വപ്ന സുരേഷിന് കമ്മീഷൻ കിട്ടിയത് താനറിഞ്ഞിട്ടില്ലെന്ന് ശിവശങ്കർ മറുപടി നൽകി. ഒരു കോടി കമ്മീഷൻ കിട്ടിയത് ശിവശങ്കറോട് പറഞ്ഞിട്ടില്ലെന്ന് സ്വപ്ന സുരേഷും ആവർത്തിച്ചു. സ്വപ്നയുമായുളള കൂടിക്കാഴ്ചകൾ വ്യക്തിപരമെന്ന് ശിവശങ്കർ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇരുവരും തമ്മിലുളള കൂടിക്കാഴ്ചകളുടെ തീയതികളിലും വ്യക്തത വരുത്തിയിട്ടുണ്ട്.
ശിവശങ്കർ പറഞ്ഞ തീയതിയിലാണ് കൂടിക്കാഴ്ചകൾ നടന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. മൊഴി പരിശോധിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു.
Story Highlights – swapna suresh remanded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here