വിഗ്രഹ മോഷണം; പരാതിക്കാരുടെ മൊഴികളിൽ വൈരുധ്യമുള്ളതായി പൊലീസ്

ആലപ്പുഴ ചെങ്ങന്നൂർ വിഗ്രഹ മോഷണ കേസിൽ പരാതിക്കാരുടെ മൊഴികളിൽ വൈരുധ്യമുള്ളതായി പൊലീസ്. വിഗ്രഹം നിർമിക്കാൻ ഏൽപിച്ചവരാണ് സ്വർണം നൽകിയതെന്നും അതുകൊണ്ട് സ്വർണത്തിന്റെ അളവിൽ വ്യക്തത വരുത്തിയെങ്കിൽ മാത്രമേ മൂല്യം കണക്കാക്കാൻ കഴിയൂ എന്നുമാണ് പൊലീസ് പറയുന്നത്. സംഭവം നടക്കുന്ന സമയത്ത് സ്ഥാപനത്തിലെ സിസിടിവി പ്രവർത്തിച്ചിരുന്നില്ല. സമീപത്തെ സിസി ടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
Read Also : വിഗ്രഹ നിർമാണശാലയിൽ മോഷണം; രണ്ട് കോടിയുടെ പഞ്ചലോഹ വിഗ്രഹം കവർന്നു
വിഗ്രഹ നിർമാണശാല ആക്രമിച്ച് രണ്ട് കോടി രൂപ വിലമതിക്കുന്ന വിഗ്രഹമാണ് കവർന്നതെന്നാണ് ഉടമകൾ പറയുന്നത്. ഇന്നലെ രാത്രിയിലാണ് ബൈക്കുകളിൽ എത്തിയ സംഘം സ്ഥാപനത്തിലെ തൊഴിലാളികളെ ആക്രമിച്ച് അയ്യപ്പ വിഗ്രഹവുമായി കടന്നത്. മോഷണത്തിന് പിന്നിൽ സ്ഥാപനത്തിലെ മുൻ ജീവനക്കാരനാണെന്നാണ് ഉടമകളുടെ ആരോപണം.
ലണ്ടനിലെ ക്ഷേത്രത്തിൽ സ്ഥാപിക്കാനായി പഞ്ചലോഹത്തിൽ നിർമിച്ച 60 കിലോയുള്ള അയ്യപ്പ വിഗ്രഹമാണ് മോഷ്ടാക്കൾ അപഹരിച്ചത് . ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ചെങ്ങന്നൂർ സ്വദേശികളായ മഹേഷ് പണിക്കർ, പ്രകാശ് പണിക്കർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ അതിക്രമിച്ച് കടന്ന മോഷ്ടാക്കൾ ഇവിടെ ഉണ്ടായിരുന്ന തൊഴിലാളികളെ ആക്രമിച്ച് വിഗ്രഹവുമായി കടന്ന് കളയുകയായിരുന്നു. മോഷ്ടാക്കളെ തടയാൻ ശ്രമിച്ച ഉടമകൾക്കും പരുക്കേറ്റു.
Story Highlights – idole stolen, kerala police, chengannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here