കളഞ്ഞുകിട്ടിയ ATM കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി; ബിജെപി നേതാവിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവിനെ സസ്‌പെൻഡ് ചെയ്തു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗം വനവാതുക്കര തോണ്ടറപ്പടിയില്‍ വലിയ കോവിലാല്‍ വീട്ടില്‍ സുജന്യ ഗോപി (42) യെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും പഞ്ചായത്ത് സ്ഥാനം രാജിവെപ്പിക്കുകയും ചെയ്തത്. സുകന്യയെ ബിജെപിയുടെ പ്രാഥമിക അംഗത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ജില്ലാ അധ്യക്ഷൻ സന്ദീപ് വചസ്പതി അറിയിച്ചു .
കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് മൂന്ന് എടിഎമ്മുകളില്‍ നിന്നായിരുന്നു ബിജെപി ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗവും സുഹൃത്തും ഓട്ടോ ഡ്രൈവറുമായ സലിഷ് മോനും (46) പണം പിൻവലിച്ചിരുന്നത്. ഇരുവരെയും ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also: വീട്ടിൽ കഞ്ചാവ് കച്ചവടം; പൊലീസെത്തും മുമ്പ് ഇറങ്ങിയോടി, പാലക്കാട് 50 കാരി പിടിയിൽ
ചെങ്ങന്നൂര്‍ വാഴാര്‍മംഗലം കണ്ടത്തുംകുഴിയില്‍ വിനോദ് ഏബ്രഹാമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 14 ന് രാത്രി കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ ഭാര്യയെ ജോലിക്കായി കൊണ്ടു വിട്ട ശേഷം തിരിച്ചു വീട്ടിലേക്ക് വരുമ്പോഴാണ് വിനോദിന്റെ എടിഎം കാര്‍ഡ് അടങ്ങിയ പേഴ്‌സ് നഷ്ടമായത്. വഴിയില്‍ നിന്നും ഓട്ടോ ഡ്രൈവറായ സലിഷ് മോന് പേഴ്‌സ് ലഭിച്ചു. തുടര്‍ന്ന് ഇരുവരും ചെങ്ങന്നൂരിലെ വിവിധ എടിഎം കൗണ്ടറിൽ നിന്ന് 25000 രൂപ പിൻവലിച്ചു.
എടിഎം കാര്‍ഡിനോടൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് തുക പിന്‍വലിച്ചത്. തുക പിന്‍വലിച്ചതായുള്ള ബാങ്കിന്റെ സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പണം നഷ്ടമായ വിവരം വിനോദ് അറിയുന്നത്. പിന്നീട് കല്ലിശ്ശേരി-ഓതറ റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്ത് നിന്നും എടിഎം കാർഡ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരാതിയിൽ ചെങ്ങന്നൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിസിടി ദൃശ്യങ്ങളിൽ ഇവർ എടിഎം കൗണ്ടറുകളിൽ നിന്ന് പണം പിൻവലിക്കുന്നത് കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു.
Story Highlights : BJP leader suspended from party for defrauding people using stolen ATM card
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here