ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

മലപ്പുറത്ത് ഇരട്ടക്കുട്ടികൾ മരിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ. റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. സംഭവത്തിൽ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് ലീഗ് പ്രവർത്തകർ മെഡിക്കൽ കോളജിലേക്ക് മാർച്ച് നടത്തുന്നുണ്ട്. പൊലീസും സംഭവസ്ഥലത്തുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഇന്ന് മെഡിക്കൽ കോളജിലേക്ക് മാർച്ച് നടത്തും. ഇന്നലെ എംഎസ്എഫും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Read Also : കേരളത്തിൽ രണ്ടാംഘട്ടത്തിൽ ഗ്രാഫ് ഉയരാൻ തുടങ്ങി : ആരോഗ്യമന്ത്രി കെ.കെ ശൈലജ
കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി ശരീഫ്- സഹല ദമ്പതികളുടെ കുട്ടികളാണ് ഇന്നലെ മരിച്ചത്. കൊവിഡ് മുക്തയായ ഗർഭിണിയായ യുവതിക്ക് മഞ്ചേരി മെഡിക്കൽ കോളജ് ഉൾപ്പെടെ മൂന്ന് ആശുപത്രികൾ ചികിത്സ നിഷേധിക്കുകയായിരുന്നു. പ്രസവത്തെ തുടർന്ന് രക്തസ്രാവമുണ്ടായ യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചികിത്സ തേടി 14 മണിക്കൂർ അലഞ്ഞതിന് ശേഷമാണ് ഗർഭിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കടുത്ത വേദനയെ തുടർന്നാണ് ശനിയാഴ്ച പുലർച്ചെ ഭർത്താവിനൊപ്പം സഹല മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിയത്. എന്നാൽ കൊവിഡ് ആശുപത്രിയായ മഞ്ചേരിയിൽ ചികിത്സിക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ച അധികൃതർ നിർബന്ധിച്ച് ഡിസ്ചാർജാക്കി. തുടർചികിത്സയ്ക്ക് വേണ്ടി വിവിധ ആശുപത്രികളെ ദമ്പതികൾ സമീപിച്ചെങ്കിലും എല്ലാവരും കയ്യൊഴിക്കുകയായിരുന്നു.
ആന്റീജൻ പരിശോധന ഫലം ഉണ്ടായിട്ടും ആർടി പിസിആർ ഫലം വേണമെന്ന് നിർബന്ധം പിടിച്ചാണ് ചികിത്സ നിഷേധിച്ചത്. 14 മണിക്കൂറിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതി ഇന്നലെ വൈകുന്നേരത്തോടെ പ്രസവിച്ചങ്കിലും രണ്ട് കുട്ടികളുടെയും ജീവൻ രക്ഷിക്കാനായില്ല.
Story Highlights – twins death, malappuram, k k shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here