ഹത്രാസ് കൂട്ടബലാത്സംഗ കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി; പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം പ്രഖ്യാപിച്ച് സർക്കാർ

ഉത്തർപ്രദേശ് ഹത്രാസ് കൂട്ടബലാത്സംഗ കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ പൊതുതാല്പര്യ ഹർജി. കേസ് ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റണമെന്നും ഹർജിയിൽ പറയുന്നു. സാമൂഹ്യ പ്രവർത്തകനായ സത്യമാ ദുബെയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
Read Also : ഹത്രാസ് കൂട്ടബലാത്സംഗക്കേസ്; പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി
കൂടാതെ കേസിൽ വിശദീകരണം ആവശ്യപ്പെട്ട് ദേശിയ മനുഷ്യാവകാശ കമ്മീഷൻ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടിസയച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം സർക്കാർ പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽക്കാനും തീരുമാനിച്ചു. കുടുംബവുമായി വീഡിയോ കോൺഫ്രൻസ് വഴി സംസാരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.
നേരത്തെ ഹത്രാസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതി രൂപീകരിച്ചു.
കൂട്ടബലാത്സംഗത്തിന് ഇരയായ പത്തൊൻപതുകാരി ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ വച്ച് ഇന്നലെ രാവിലെയാണ് മരിച്ചത്. അമ്മയ്ക്കും സഹോദരനും ഒപ്പം പുല്ല് പറിക്കാൻ പോയ പെൺകുട്ടിയാണ് കൂട്ടബലാൽത്സംഗത്തിന് ഇരയായത്. കുട്ടിയെ കൊലപ്പെടുത്താനായി ഷോൾ കഴുത്തിൽ മുറുക്കിയിരുന്നു. കുട്ടിയുടെ നാക്ക് മുറിഞ്ഞ് പോയ നിലയിലും കൈ കാലുകൾ തളർന്ന നിലയിലും ആയിരുന്നു. നാല് പേരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാൻ പൊലീസ് തിടുക്കം കൂട്ടിയെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
Story Highlights – hathras gang rape, cbi probe, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here