സമരം കടുപ്പിക്കാൻ ഡോക്ടർമാരുടെ സംഘടന; മെഡിക്കൽ കോളജുകളിലെ ഒപി ബഹിഷ്‌കരിക്കും

നാളെ രാവിലെ എട്ട് മുതൽ പത്ത് വരെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലെയും ഒപി ബഹിഷ്‌കരിക്കുമെന്ന് ഡോക്ടർമാരുടെ സംഘടന കെജിഎംസിടിഎ. കൊവിഡ് ചികിത്സ, കാഷ്വാലിറ്റി, ഐസിയു എന്നിവയെ ബാധിക്കാതെ ആയിരിക്കും പ്രതിഷേധം.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ നാളെ ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല ഒപി ബഹിഷ്‌കരണമെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഓൺലൈൻ ക്ലാസുകൾ നിർത്തി വയ്ക്കാനും ഡോക്ടർമാരുടെ തീരുമാനം. ആരോഗ്യ മന്ത്രിക്ക് നാളെ പ്രതിഷേധ സൂചകമായി കൊവിഡ് നോഡൽ ഓഫീസർമാർ രാജി നൽകും.
Read Also : നിരോധനാജ്ഞ ലംഘിച്ച ഡോക്ടർമാർക്കെതിരെ കേസെടുത്തു
കഴിഞ്ഞ ദിവസമാണ് കോളജിലെ ഡോക്ടറുടെയും നഴ്‌സുമാരുടെയും സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടറുമാരുടെ സംഘടന റിലെ നിരാഹാര സമരം ആരംഭിച്ചത്. നഴ്‌സുമാരുടെ സംഘടന കരിദിനം ആചരിക്കാനും തീരുമാനിച്ചിരുന്നു. സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
സംഭവത്തിൽ ഡോക്ടറെയും നഴ്‌സുമാരെയുമാണ് സസ്‌പെൻഡ് ചെയ്തത്. നോഡൽ ഓഫിസർ ഡോ.അരുണ, ഹെഡ് നഴ്‌സുമാരായ ലീന, രജനി എന്നിവർക്കെതിരെയാണ് നടപടി. രോഗിയെ പുഴുവരിച്ച സംഭവം ജീവനക്കാരുടെ വീഴ്ച മൂലമാണെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മതിയായ ചികിത്സ ലഭിച്ചില്ലെന്ന് മകൾ പരാതിപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Story Highlights – trivandrum medical college, doctors strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here