ശബരിമല തീർത്ഥാടനം; ട്രയൽ നടത്തണമെന്ന് ദേവസ്വം ബോർഡ്

ശബരിമലയിൽ തീർത്ഥാടനത്തിനു മുൻപ് ട്രയൽ നടത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണിത്. എന്നാൽ ഡോക്ടർമാരുൾപ്പെടെ ജീവനക്കാരെ വിട്ടുനൽകാനാവില്ലെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.
കൊവിഡ് വ്യാപനത്തിനു ശേഷം ശബരിമലയിൽ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല. ഈ തീർത്ഥാടന കാലത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനു മുന്നോടിയായി ട്രയൽ നടത്തണമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിട്ടുള്ളത്.
Read Also : ശബരിമല റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 225 കോടിയുടെ പദ്ധതിക്ക് അനുമതി
ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയാണ് ദർശനം അനുവദിക്കുന്നതെങ്കിലും ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്താൻ ട്രയൽ വേണമെന്നാണ് ബോർഡിന്റെ ആവശ്യം. നിലയ്ക്കലും പമ്പയിലും ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനും ശബരിമല സന്നിധാനത്ത് ക്യൂ ക്രമീകരണവും ഏർപ്പെടുത്താൻ ട്രയൽ ആവശ്യമാണെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്.
എന്നാൽ കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ഡോക്ടർമാരെയും ആരോഗ്യ ജീവനക്കാരേയും ഇപ്പോൾ വിട്ടുനൽകാനാവില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. തുലാമാസത്തിൽ ഭക്തരെ അനുവദിക്കുന്നതിലും ചീഫ് സെക്രട്ടറിതല സമതി തീരുമാനമെടുക്കും.
Story Highlights – sabarimala, travencore devaswam board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here