ഈ ദൃശ്യങ്ങളിൽ ഉള്ളത് കേന്ദ്രമന്ത്രി ഹർഷവർധനല്ല [24 Fact Check]

- മോനിഷ ഭാരതി
രാജ്യത്ത് കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക ബില്ലിനെതിരെ പലസംസ്ഥാനങ്ങളിലും പ്രതിഷേധം തുടരുന്നുണ്ട്. അതിനിടയിൽ കേന്ദ്രമന്ത്രി ഹർഷവർധനെ കർഷകർ ആക്രമിക്കുന്നു എന്ന രീതിയിൽ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണ്.
വിഡിയോയിൽ ഒരു വലിയ കൂട്ടം ആളുകൾ ഒരാളെ മർദിക്കുന്നതും പൊലീസുകാരൻ അയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതും കാണാം. കാർഷിക നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ വിഡിയോയിൽ ഉള്ളത് കേന്ദ്രമന്ത്രി ഹർഷവർധൻ അല്ല.
പ്രചരിക്കുന്ന വിഡിയോ 2016 ലേതാണ്. ബിജെപി നേതാവായ സുബ്രത മിശ്ര ആണ് ദൃശ്യത്തിൽ. ബിജെപി നേതാവിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് അക്രമിക്കുനത്തിന്റെ ദൃശ്യങ്ങൾ ആണിത്. ഇതേ വിഡിയോ നോട്ട് നിരോധനത്തിന് ശേഷം പ്രചരിച്ചിരുന്നു. ബാങ്കിന് മുന്നിൽ വച്ച് ജനങ്ങൾ ഹർഷവർധനെ ആക്രമിക്കുന്നുവെന്നായിരുന്നു അടികുറിപ്പ്.
വിഡിയോയ്‌ക്കെതിരെ നേരത്തെ തന്നെ ഹർഷവർധൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. വിഡിയോയിൽ ഉള്ളത് താൻ അല്ലെന്നും വ്യാജവാർത്ത പരത്തരുതെന്നും ഹർഷവർധൻ അന്ന് അഭ്യാർത്ഥിക്കുകയും ചെയ്തിരുന്നു.
Story Highlights – harshavardhan fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here