ചരിത്രവും വിവാദവും പേറി മുല്ലപ്പെരിയാർ അണക്കെട്ട്
ഇന്ത്യയിലെ കോളോണിയലിസത്തിന്റെ അവശേഷിപ്പുകളിൽ ഒന്നായ മുല്ലപ്പെരിയാർ അണക്കെട്ടിന് ഇന്ന് 125 വയസ്. എഞ്ചിനിയറിംഗ് വൈദഗ്ധ്യം എന്നതിലുപരി സ്ഥാപിത ലക്ഷ്യമായ തമിഴ്‌നാടൻ ജില്ലകളിലെ വരൾച്ചയകറ്റി കൃഷി സമൃദ്ധമാക്കുന്നതിൽ മുല്ലപ്പെരിയാർ അണക്കെട്ട് വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല. സുർക്കി മിശ്രിതവും കരിങ്കല്ലുമുപയോഗിച്ച് ബ്രിട്ടീഷ് എഞ്ചിനിയർ അണക്കെട്ട് നിർമിച്ചതോടെയാണ് പെരിയാർ വന്യജീവി സങ്കേതവും തേക്കടി തടാകവുമെല്ലാം രൂപം കൊണ്ടത്.
ജോൺ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷ് എഞ്ചിനിയറുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച മുല്ലപ്പെരിയാർ അണക്കെട്ട് നിർമാണരംഗത്തെ വിസ്മയമങ്ങളിൽ ഒന്നാണ്. അന്ന് മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് താമസിച്ചിരുന്ന ആദിവാസികളുടെ പുതിയ തലമുറക്കാർ തേക്കടിയിലെ മന്നാക്കുടിയൽ ഇപ്പോഴുമുണ്ട്.
കേരളാ തമിഴ്‌നാട് അതിർത്തിയിൽ ശിവഗിരി മലയിലെ ചൊക്കംപെട്ടിയിൽ നിന്ന് ഉത്ഭവിക്കുന്ന പെരിയാർ 48 കിലോമീറ്റർ പിന്നിട്ട് മണലാറിന് സമീപം കോട്ടമല ഭാഗത്ത് നിന്നെത്തുന്ന മുല്ലയാറുമായി സംഗമിക്കുന്നു. തുടർന്ന് രണ്ട് നദികളും സംഗമിച്ച് മുല്ലപ്പെരിയാറായി ഒഴുകുന്നു. ഈ നദിക്ക് കുറുകെയാണ് ചരിത്രവും വിവാദവും ഇഴചേർന്ന് കിടക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
തമിഴ്‌നാട്ടിലെ 68556 ഹെക്ടർ സ്ഥലത്തെ കൃഷിക്കും 5 ജില്ലകളിലെ ശുദ്ധജല ക്ഷാമത്തിനും പരിഹാരമാണ് ഈ അണക്കെട്ടിലെ ജലം. പെരിയാർ വന്യജീവി സങ്കേതവും ചുറ്റുമുള്ള 5398 ചതുരശ്ര കിലോമീറ്ററുമാണ് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം. തിരുവിതാംകൂർ മഹാരാജാവും മദ്രാസ് റെസിഡൻസിയും തമ്മിൽ 1886ൽ ഉണ്ടാക്കിയ കാരാർ അനുസരിച്ചാണ് അണക്കെട്ടിന്റെ നിർമാണം ആരംഭിക്കുന്നത്.
നിർമാണഘട്ടത്തിൽ 2 തവണ ഒലിച്ചുപോയതോടെ ബ്രിട്ടീഷ് സർക്കാർ അണക്കെട്ട് നിർമാണത്തിൽ നിന്ന് പിൻമാറിയെങ്കിലും പെന്നി ക്വിക്ക് എന്ന എഞ്ചിനിയർ നിരാശനായില്ല. ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് പെന്നി ക്വിക്ക് ഈ ദൗത്യം പൂർത്തീകരിച്ചത്. പെന്നി ക്വിക്കിന്റെ ആശയം ലോകത്ത് ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിലൊന്നാണ്.
Story Highlights – mullaperiyar dam 125 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here