മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ തടയുമെന്ന് അവകാശവാദം; ചാണക ചിപ്പുമായി രാഷ്ട്രീയ കാമധേനു ആയോഗ്

മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ തടയുമെന്ന അവകാശവാദവുമായി ചാണക ചിപ്പ് പുറത്തിറക്കി രാഷ്ട്രീയ കാമധേനു ആയോഗ്. ചാണകത്തിൽ നിന്നുള്ള വസ്തുക്കൾ പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി നടത്തിയ ‘കാമധേനു ദീപാവലി അഭിയാൻ’ എന്ന ക്യാമ്പയിൻ്റെ ഭാഗമായാണ് ചിപ്പ് പുറത്തിറക്കിയത്. രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കത്തിരിയ ആണ് ചിപ്പ് അവതരിപ്പിച്ചത്.
“ചാണകം എല്ലാവരെയും സംരക്ഷിക്കും. അത് റേഡിയേഷനെ തടയും. അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. റേഡിയേഷൻ കുറയ്ക്കുന്നതിനായി മൊബൈൽ ഫോണുകളിൽ ഉപയോഗിക്കാവുന്ന ഒരു ചിപ്പ് ആണ് ഇത്. ഇത് അസുഖങ്ങൾക്കെതിരെ ഒരു പരിചയാണ്.”- വലഭായ് കത്തിരിയ പറഞ്ഞു.
ദീപാവലിക്ക് ചൈനയിൽ നിർമിച്ച മൺവിളക്കുകൾ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 500 ലധികം ഗോശാലകൾ ഇപ്പോൾ ചിപ്പ് നിർമാണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. 50 മുതൽ 100 രൂപ വരെയാണ് ചിപ്പിൻറെ വില. ചിപ്പിന് ഏതെങ്കിലും അംഗീകൃത ലബോട്ടറി പരിശോധിച്ച് അംഗീകാരം നൽകിയിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെ അംഗീകാരം ലഭിച്ചിട്ടില്ലെന്നായിരുന്നു കത്തിരിയയുടെ മറുപടി.
Read Also : ആരോഗ്യപരമായ കാരണങ്ങളാല്‍ ഗോമൂത്രം കുടിക്കാറുണ്ടെന്ന് അക്ഷയ് കുമാര്‍
ഗൗസ്തവ കവച് എന്നാണ് ചിപ്പിൻ്റെ പേര്. രാജ്കോട്ടിലുള്ള ശ്രിജീ ഗൗശാലയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 2019ൽ പശുക്കളുടെ സംരക്ഷണത്തിനും ഉന്നമനത്തിനും വേണ്ടി രൂപം നൽകിയ രാഷ്ട്രീയ കാമധേനു ആയോഗ് കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ്. 2019-20ലെ യൂണിയൻ ബഡ്‍ജറ്റിലാണ് ഇത്തരമൊരു പദ്ധതി സർക്കാർ പ്രഖ്യാപിക്കുന്നത്. ചാണകത്തിൽ നിന്നുള്ള വസ്തുക്കൾ പ്രചരിപ്പിക്കുന്നതിനുള്ള ഒരു ക്യാമ്പയിന് ഇവർ തുടക്കം കുറിച്ചിട്ടുണ്ട്.
Story Highlights – Cow Dung “Chip” Will Reduce Radiation From Mobile Phones, Claims Official
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here