എം.സി ഖമറുദ്ദീൻ എംഎൽഎയെ യുഡിഎഫ് കാസർഗോഡ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി

നിക്ഷേപത്തട്ടിപ്പ് ആരോപണം നേരിടുന്ന എം.സി ഖമറുദ്ദീൻ എംഎൽഎയെ യുഡിഎഫ് കാസർഗോഡ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയത്ത് മാത്രമാണ് ചെയർമാൻസ്ഥാനം. ജോസ് കെ മാണി പക്ഷം പ്രതിനിധീകരിച്ചിരുന്ന പത്തനംതിട്ട ജില്ലാ ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുത്തു.
ജോസ് കെ മാണി പക്ഷം മുന്നണിവിടുകയും തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യുഡിഎഫ് ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചത്. ഏറ്റവും ശ്രദ്ധേയമായ മാറ്റം കാസർഗോഡ് ജില്ലയിലാണ്. ജുവല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ലീഗ് എംഎൽഎ എം.സി ഖമറുദ്ദീനെ ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. മുൻമന്ത്രിയും ലീഗ് നേതാവുമായ സി.റ്റി അഹമ്മദാണ് പുതിയ ജില്ലാ ചെയർമാൻ. ഒപ്പം ജോസ് കെ മാണി മുന്നണിവിട്ടതോടെ, കോട്ടയം ജില്ലാ യുഡിഎഫ് ചെയർമാൻ സ്ഥാനം ജോസഫ് പക്ഷത്തിന് കൈമാറി.
മോൻസ് ജോസഫ് എം എൽ എയാണ് ചെയർമാൻ. അതേസമയം, ജോസ് പക്ഷം പ്രതിനിധീകരിച്ചിരുന്ന പത്തനംതിട്ട ജില്ലാ ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കുകയും ചെയ്തു. കോട്ടയം ജില്ലയിൽ മാത്രമാണ് ജോസഫ് വിഭാഗത്തിന് ചെയർമാൻ പദവി നൽകിയത്. മൂന്നുജില്ലകളിൽ കൺവീനർ സ്ഥാനവും നൽകിയിട്ടുണ്ട്. കേരളാ കോൺഗ്രസിന് സ്വാധീനമുളള മേഖലകളിൽ, ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനം തിരിച്ചടിയാകാതിരിക്കാൻ പ്രത്യേക ശ്രദ്ധവേണമെന്നാണ് നേതൃത്വത്തിൻറെ നിർദേശം.
അടുത്ത ആഴ്ച മുതൽ ജില്ലാ കമ്മിറ്റികൾ യോഗം ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് മുഖ്യ അജണ്ട. പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ, ഉമ്മൻചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് തുടങ്ങി എല്ലാ നേതാക്കളും ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേരിട്ട് പങ്കെടുക്കാനാണ് നിലവിലെ തീരുമാനം. തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പായി പ്രദേശിക ഘടകങ്ങളെ ശക്തിപ്പെടുത്തലാണ് ലക്ഷ്യം.
Story Highlights – MC Khamaruddin MLA removed from UDF Kasargod district chairman post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here