തിരുവനന്തപുരത്ത് 8.85 കോടിയുടെ കായല്‍ ടൂറിസം സര്‍ക്യൂട്ട് നടപ്പിലാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം ജില്ലയുടെ കായല്‍ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി 8.85 കോടി രൂപയുടെ കായല്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ട്രാവന്‍കൂര്‍ ഹെറിറ്റേജ് സര്‍ക്യൂട്ട് കഠിനംകുളം – അഞ്ചുതെങ്ങ് ഇടനാഴി എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി മുരുക്കുംപുഴ, പൗണ്ട്കടവ്, കായിക്കര കടവ്, പണയില്‍കടവ്, പുത്തന്‍കടവ് എന്നിവിടങ്ങളില്‍ ബോട്ട് ജെട്ടി നിര്‍മിക്കും. വേളിയില്‍ വെല്‍കം ആര്‍ച്ചും ഇതിന്റെ ഭാഗമായി ഒരുക്കും. വര്‍ക്കല ബീച്ച് സമഗ്ര വികസനത്തിന്റെ ഭാഗമായി ഒമ്പതു കോടി രൂപയുടെ ആദ്യഘട്ട നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിനു പുറമേ പാലം, വാച്ച് ടവര്‍, കുളം, ഉറവയുടെ ഭാഗത്തെ നവീകരണം തുടങ്ങിവയാണ് നടപ്പാക്കുന്നത്. ഇതിനു പുറമേ 2.66 കോടിയുടെ പദ്ധതികള്‍ വര്‍ക്കലയില്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതു പൂര്‍ത്തിയാകുന്നതോടെ പെരുമാതുറ, വര്‍ക്കല പ്രദേശങ്ങളടങ്ങുന്ന ഗ്രാമങ്ങളിലേക്ക് ഒട്ടനവധി സഞ്ചാരികള്‍ എത്തും. ഈ മേഖലില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ സാധ്യതകള്‍കൂടി ഉപയോഗിക്കുന്നതോടെ ഈ നാട്ടിലുള്ളവര്‍ക്കും ടൂറിസത്തിലൂടെ വരുമാനം കണ്ടെത്താനാകും. വിനോദസഞ്ചാര മേഖലയെ തദ്ദേശീയ ഗ്രാമീണ വികസനത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും സ്ത്രീ ശാക്തീകരണത്തിനും ഉപയോഗപ്പെടുത്തുന്നതിന് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ സര്‍ക്കാരിനു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
Story Highlights – backwater tourism circuit in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here