തൃശൂർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയോട് ക്രൂരത; കെട്ടിയിട്ട് അധികൃതർ; പരാതി നൽകി ബന്ധുക്കൾ

തൃശൂർ മെഡിക്കൽ കോളജിൽ വയോധികയായ കൊവിഡ് രോഗിയോട് ക്രൂരത. കൊവിഡ് രോഗിയെ ആശുപത്രി അധികൃതർ കെട്ടിയിട്ടെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. തൃശൂർ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയിൽ വീട്ടിൽ കുഞ്ഞിബീവിയെ കെട്ടിയിട്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും ഡിഎംഒക്കും പരാതി നൽകി.
കുട്ടനല്ലൂർ കൊവിഡ് സെന്ററിൽ നിന്ന് ഈ മാസം 20നാണ് കുഞ്ഞിബീവിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. അഡ്മിഷന്റെ സമയത്ത് ശരിയായ രീതിയിലുള്ള പരിശോധന നടത്താൻ ആശുപത്രി അധികരനോ നഴ്‌സുമാരോ തയ്യാറായില്ലെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. കൈപ്പിടിയില്ലാത്ത കട്ടിലിലാണ് രോഗിയെ കിടത്തിയത്. ഇതേ തുടർന്ന് കട്ടിലിൽ നിന്ന് രോഗി താഴെ വീണു. തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. രോഗിയെ കെട്ടിയിടുന്ന സംഭവമുണ്ടായി. ഗുരുതര വീഴ്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ആശുപത്രി അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ പരാതിയിൽ ആവശ്യപ്പെട്ടു. കുഞ്ഞിബീവിയെ കട്ടിലിൽ കെട്ടിയിട്ടതിന്റെ വീഡിയോ സഹിതമാണ് ബന്ധുക്കൾ പരാതി നൽകിയത്.
Story Highlights – Thrissur medical college, covid patient
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here