വ്യാജ കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

വളാഞ്ചേരിയില്‍ വ്യാജ കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അര്‍മ ലാബ് നടത്തിപ്പുകാരനെയും കൂട്ട് പ്രതിയെയുമാണ് വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പൊലീസ് പിടികൂടിയത്.
കൊവിഡ് പരിശോധനാഫലം വ്യാജമായി നിര്‍മിച്ച് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തിലാണ് വളാഞ്ചേരി അര്‍മ ലബോറട്ടറി ഉടമയെയും കൂട്ട് പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയും ചെര്‍പ്പുളശ്ശേരി തൂത തെക്കുമുറി സ്വദേശിയുമായ സജിദ് എസ്. സാദത്ത്, ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതി വളാഞ്ചേരി കരേക്കാട് സ്വദേശി മുഹമ്മദ് ഉനൈസിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. മഞ്ചേരി ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഒന്നാം പ്രതി സുനില്‍ സാദത്ത് ഇപ്പോള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. ഇതിന് മുമ്പ് ലാബിലെ ജീവനക്കാരനായ അബ്ദുല്‍ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട്ടെ മൈക്രോ ഹെല്‍ത്ത് ലബോറട്ടറി നല്‍കിയ പരാതിയിലായിരുന്നു നടപടി. സമാന രീതിയില്‍ കൂടുതല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചിട്ടുണ്ടോ എന്നും സൈബര്‍ സെല്‍ വിദഗ്ധരുടെ സഹായത്തോടെ പൊലീസ് അന്വേഷിച്ചുവരികയാണ്.
Story Highlights – fake covid negative test results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here