കെ.എം. ഷാജി അധോലോക കര്‍ഷകന്‍, ആസ്തിവികസനം അസാധാരണം; സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ
കെ.എം. ഷാജിയുടെ സാമ്പത്തിക വളര്‍ച്ചയുടെ സ്രോതസ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ. കെ.എം. ഷാജി ഇഞ്ചി കര്‍ഷകനല്ല, അധോലോക കര്‍ഷകനാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം ആരോപിച്ചു. 2006 ല്‍ നിന്ന് 2016ല്‍ എത്തുമ്പോള്‍ ആസ്തി വകകളില്‍ അസാധാരണമായ സാമ്പത്തിക വളര്‍ച്ചയാണുണ്ടായത്. 2016 ലെ സത്യവാങ്മൂലത്തില്‍ 47.80 ലക്ഷമാണ് ആസ്തി കാണിച്ചിരിക്കുന്നത്. ഷാജിയുടെ വീടിന് മാത്രം നാല് കോടി രൂപയുടെ ചെലവ് വരും. എവിടെ നിന്നാണ് ഷാജിക്ക് ഇത്രയും പണം കിട്ടിയതെന്ന് വ്യക്തമാക്കണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു.
നാളിതു വരെ കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവും ഉള്‍പ്പെടാത്ത കള്ളപ്പണ ഇടപാടിന്റെയും, അനധികൃത സ്വത്ത് സമ്പാദനത്തിന്‍െയും ഉദാഹരണമായി ഷാജി മാറി. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സാമ്പത്തിക വളര്‍ച്ചയുടെ സ്രോതസ്സ് വെളിപ്പെടുത്താന്‍ ഷാജി തയ്യാറുണ്ടോ എന്ന് റഹീം ചോദിച്ചു.
2016 ല്‍ ഷാജിയുടെ വീട് 5660 ചതുരശ്ര അടിയെന്ന് വില്ലേജ് ഓഫീസര്‍ അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ പിഡബ്ല്യുഡി റേറ്റ് പ്രകാരം 4 കോടിയില്‍ അധികം ചെലവ് വരും. നവംബറിലാണ് വീട് അളന്ന് തിട്ടപെടുത്തിയത്. എവിടെ നിന്നാണ് ഈ പണം ഷാജിക്ക് ലഭിച്ചതെന്ന് വ്യക്തമാക്കണം.
ഇഞ്ചി കൃഷിയില്‍ നിന്നുള്ള വരുമാനമാണെന്നാണ് ഷാജിയുടെ വിശദീകരണം. എന്നാല്‍, ഇഞ്ചി കൃഷിയുടെ കാര്യം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്ലോ, ഇന്‍കം ടാക്‌സ് ഫയലുകളിലോ വെളിപ്പെടുത്തിയിട്ടില്ല. അബ്ദുള്ള കുട്ടിയുടെ വഴിയേ കെ.എം ഷാജിയും പോകുന്നുവെന്നത് ലീഗ് കാണാതെ പോകരുത്. അബ്ദുള്ളക്കുട്ടി കഴിഞ്ഞാല്‍ ഏറ്റവും വലിയ മോദി സ്തുതി നടത്തിയത് ഷാജിയാണ്. ഷാജിക്ക് അഴീക്കോട് ബിജെപി, ആര്‍എസ്എസ് വോട്ട് ബാങ്കുകളുണ്ട്. ഷാജിയുടെ മോദി സ്തുതിക്ക് പിന്നില്‍ അന്വേഷണങ്ങളോടുള്ള ഭയമാണെന്നും റഹീം പറഞ്ഞു. പാണക്കാട് തങ്ങളും ലീഗ് നേതൃത്വവും ഷാജിയുടെ ആസ്തിവികസനവുമായി ബന്ധപ്പെട്ട് പ്രതികരിക്കണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു.
Story Highlights – DYFI demands probe against km Shaji’s financial source
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here