ഹാര്‍ലി – ഡേവിഡ്‌സണ്‍ ഇന്ത്യ വിടുന്നില്ല; ഹീറോയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

വാഹന പ്രേമികള്‍ക്ക് ആശ്വസിക്കാം. ഹാര്‍ലി – ഡേവിഡ്‌സണ്‍ ഇന്ത്യ വിടുന്നില്ല. ഹീറോ മോട്ടോര്‍ കോര്‍പ്പുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. ഇരു കമ്പനികളും ഇന്നാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വിപണിയില്‍ തിളങ്ങാനാകാതെ പോയതോടെയാണ് അമേരിക്കന്‍ ആഢംബര ക്രൂയിസര്‍ ബൈക്ക് നിര്‍മാണ കമ്പനിയായ ഹാര്‍ലി – ഡേവിഡ്‌സണ്‍ ഇന്ത്യ വിടാന്‍ തീരുമാനിച്ചത്. ഹരിയാനയിലെ ബാവലിലുള്ള കമ്പനിയുടെ നിര്‍മാണ യൂണിറ്റ് അടച്ചു പൂട്ടുകയാണെന്നും ഗുഡ്ഗാവിലെ സെയില്‍സ് ഓഫീസിന്റെ പ്രവര്‍ത്തനം ചുരുക്കുകയാണെന്നും കമ്പനി അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഹാര്‍ലി – ഡേവിഡ്‌സണും ഹീറോയും ചേര്‍ന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. ഹാര്‍ലി – ഡേവിഡ്‌സണ്‍ ബൈക്കുകള്‍ ഇനി ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയില്‍ വില്‍ക്കും. ഹാര്‍ലി ബൈക്കുകളുടെ പാര്‍ട്‌സുകളും, അക്സെസറികളും, റൈഡിംഗ് ഗിയറുകളും ഹീറോയുടെ തെരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളിലൂടെ ലഭിക്കും. ഇരു കമ്പനികളും ഇക്കാര്യത്തില്‍ കരാര്‍ ഒപ്പുവച്ചുകഴിഞ്ഞു.
അതോടൊപ്പം തന്നെ കരാറിലെ പ്രധാന ഭാഗം മറ്റൊന്നാണ്. ഹീറോ മോട്ടോര്‍കോര്‍പ്പിന് ഹാര്‍ലി -ഡേവിഡ്‌സണ്‍ എന്ന ബ്രാന്‍ഡ് നെയിമില്‍ പ്രീമിയം ബൈക്കുകള്‍ നിര്‍മിച്ച് വില്‍ക്കാനും സാധിക്കും. പുതിയ കരാര്‍ കമ്പനികള്‍ക്കും ഒപ്പം ഉപയോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമാണ്. പ്രധാനമായും ഹാര്‍ലി -ഡേവിഡ്‌സണ്‍ എന്ന ബ്രാന്‍ഡിന് ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ വിപുലമായ വിതരണ ശൃംഘല വഴി വാഹനം വില്‍ക്കാന്‍ സാധിക്കും.
Read Also : മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ്; പാകിസ്താനും നേപ്പാളിനും പിന്നിലായി ഇന്ത്യ
1903 ല്‍ അമേരിക്കയിലെ വിസ്‌കോണ്‍സ് നഗരത്തിലെ മില്‍വാക്കിയില്‍ സ്ഥാപിതമായ ബൈക്ക് നിര്‍മാണ കമ്പനിയാണ് ഹാര്‍ലി-ഡേവിഡ്‌സണ്‍. സാമ്പത്തികമാന്ദ്യത്തെ അതിജീവിച്ച രണ്ട് പ്രധാന അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളില്‍ ഒന്നാണ് ഹാര്‍ലി-ഡേവിഡ്‌സണ്‍. ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ കമ്പനി തങ്ങളുടെ വാഹനങ്ങള്‍ വിപണനം ചെയ്യുന്നുണ്ട്.
Story Highlights – Harley-Davidson joins hands with Hero MotoCorp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here