ബിഹാർ തെരഞ്ഞെടുപ്പ് റാലി; മഹാസഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ മഹാസഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ ഡബിൾ എഞ്ചിൻ സർക്കാർ സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയാണ് പ്രയത്‌നിക്കുന്നത്. എന്നാൽ, രണ്ട് യുവരാജാക്കന്മാർ അവരുടെ സിംഹാസനം സംരക്ഷിക്കാനാണ് പോരാടുന്നതെന്ന് ഛപ്രയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി വ്യക്തമാക്കി.
ബിഹാറിലെ ജനങ്ങൾക്ക് തെറ്റായ പ്രതീക്ഷകൾ നൽകാനാണ് ചിലർ ശ്രമിക്കുന്നത്. അവർക്ക് ജനങ്ങളെ കുറിച്ച് ചിന്തയില്ല. അവർ സ്വന്തം കുടുംബത്തെക്കുറിച്ചും അവരുടെ സ്വന്തം കാര്യത്തെക്കുറിച്ചും മാത്രമാണ് ആലോചിക്കുന്നത്. രാഹുലിനേയും തേജസ്വിയേയും പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
ജനങ്ങളുടെ പണത്തിലാണ് ഇങ്ങനെയുള്ളവരുടെ കണ്ണ്. അവർ വീണ്ടും അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് വീണ്ടും ജംഗിൾ രാജ് തിരിച്ചുവരും. അവർ നിങ്ങളെക്കുറിച്ച് ആലോചിക്കാത്തതാണ് വികസനത്തിന്റെ കാര്യത്തിൽ ബിഹാർ പിന്നിലേക്ക് പോകാൻ കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിഹാറിൽ എൻഡിഎ സർക്കാർ രൂപീകരിക്കും. ആദ്യഘട്ട വോട്ടിങ് കഴിഞ്ഞയുടൻ ബിഹാറിൽ സർക്കാർ രൂപീകരിക്കാൻ നിതീഷ് കുമാർ ഒരുക്കങ്ങൾ തുടങ്ങി. ഛത് പൂജ നടത്താൻ കഴിയുമോ എന്ന അമ്മമാരുടെ ആശങ്ക അറിയുന്നുണ്ട്. എന്നാൽ നിങ്ങളുടെ ഈ മകൻ ഡൽഹിയിലുള്ളതിനാൽ വിഷമിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Story Highlights – Bihar election rally; The Prime Minister sharply criticized the Grand Alliance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here