‘മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട’; പ്രതികരണവുമായി മന്ത്രി കെ.ടി. ജലീല്‍

കസ്റ്റംസിന്റെ മൊഴിയെടുക്കല്‍ അവസാനിച്ചതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി. ജലീല്‍. കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തിയെന്ന് കെ.ടി. ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു മന്ത്രി കസ്റ്റംസ് ഓഫീസില്‍ എത്തിയത്.
മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തി മൊഴിയെടുക്കാന്‍ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തി. എന്‍ഐഎയും ഇഡിയും മൊഴിയെടുക്കാന്‍ വിളിച്ചത് കോണ്‍ഫിഡന്‍ഷ്യലായതിനാല്‍ കോണ്‍ഫിഡന്‍ഷ്യലായാണ് പോയത്. ഒരിക്കല്‍കൂടി ഞാന്‍ ആവര്‍ത്തിക്കുന്നു; ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസിരുന്ന് അന്വേഷിച്ചാലും, സ്വര്‍ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ, നാട്ടുകാരെ പറ്റിച്ച് ഷെയര്‍ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിന്റെ പേരിലോ, പത്തുപൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ, എനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാന്‍ കഴിയില്ല. സത്യമേവ ജയതേ. ഈ ഉറപ്പാണ്, എന്നെപ്പോലെ സാധാരണക്കാരനായ ഒരു പൊതുപ്രവര്‍ത്തകന്റെ എക്കാലത്തുമുള്ള ആത്മബലം.
എന്റെ കഴുത്തില്‍ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവര്‍ കുഴയുകയോ കയര്‍ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തില്‍ നിന്നുള്ള മനോധൈര്യമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Story Highlights – minister kt jaleel facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here