ഫാത്തിമ ലത്തീഫ് മരിച്ചിട്ട് ഒരുവർഷം; നീതി കിട്ടാതെ കുടുംബം

മദ്രാസ് ഐഐടി വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമാ ലത്തീഫ് മരിച്ച് ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. നിലവിൽ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇതുവരെയും മൊഴി രേഖപ്പെടുത്താനായി പോലും ഫാത്തിമയുടെ വീട്ടിൽ വന്നിട്ടില്ല. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുൽ ലത്തീഫ് സിബിഐ ഡയറക്ടർക്ക് കത്തയച്ചു.
കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ഫാത്തിമാ ലത്തീഫ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. മരണത്തിന് കാരണക്കാരൻ അധ്യാപകൻ സുദർശൻ പത്മനാഭൻ ആണെന്ന് ഫാത്തിമ മൊബൈൽ ഫോണിൽ കുറിച്ചിരുന്നു. മറ്റ് രണ്ട് അധ്യാപകർക്കെതിരെയും ആരോപണമുയർന്നു. എന്നാൽ ആരോപണവിധേയർക്കെതിരെ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രാഥമിക അന്വേഷണം നടത്തിയ തമിഴ്‌നാട് കോട്ടൂർപുരം പൊലീസിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ കേസ് ചെന്നൈ സിറ്റി പൊലീസിന്റെ കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിനിടെയാണ് കേസ് സിബിഐക്ക് കൈമാറിയത്. സിബിഐ ബന്ധുക്കളെ നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും ഇതുവരെയും മൊഴിയെടുക്കാൻ എത്തിയിട്ടില്ല.
കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി അന്വേഷണം നിർത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച സിബിഐ സംഘം ബന്ധുക്കളെ വീണ്ടും വിളിച്ചു. ഉടൻതന്നെ മൊഴിയെടുക്കാനായി എത്തുമെന്നും അറിയിച്ചിട്ടുണ്ട്. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഡയറക്ടർക്ക് കത്ത് അയച്ചു കാത്തിരിക്കുകയാണ് വീട്ടുകാർ.
Story Highlights – Fathima Lathif
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here