കെ എം ഷാജി എംഎല്‍എയുടെ ചോദ്യം ചെയ്യല്‍ 12 മണിക്കൂര്‍ പിന്നിട്ടു
അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു സീറ്റ് അനുവദിക്കാന്‍ ഇരുപത്തിഅഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ കെ എം ഷാജി എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യല്‍ 12 മണിക്കൂര്‍ പിന്നിട്ടു. ഇ ഡിയുടെ കോഴിക്കോട് മേഖലാ ഓഫീസിലാണ് ചോദ്യം ചെയ്യല്‍.
ഷാജിയുടെ ഭാര്യ ആശയുടെ മൊഴി ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിരുന്നു. രാവിലെ 10 മണിയോടെ ആരംഭിച്ച ആശ ഷാജിയുടെ ചോദ്യം ചെയ്യല്‍ രാത്രി ഒമ്പതര വരെ നീണ്ടു. കോഴ ആരോപണമുണ്ടായ കാലഘട്ടത്തിലാണ് ഷാജി ആശയുടെ പേരില്‍ വേങ്ങേരിയില്‍ മൂന്ന് നില വീട് വച്ചത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും, 10 വര്‍ഷത്തെ ബാങ്ക് ഇടപാട് വിവരങ്ങളും ആശ ഇ.ഡിക്ക് കൈമാറി. തനിക്കൊന്നും അറിയില്ലെന്നും ഭര്‍ത്താവാണ് തന്റെ പേരില്‍ ഭൂമി വാങ്ങിയതെന്നുമാണ് ആശ നല്‍കിയ മൊഴി.
ആശയെ ചോദ്യം ചെയ്യുന്നതിനിടെ ഷാജിക്കെതിരെ പുതിയ പരാതിയുമായി ഐ.എന്‍.എല്‍ നേതാവ് എന്‍.കെ അബ്ദുള്‍ അസീസ് ഇ.ഡി ഓഫീസില്‍ എത്തി. സ്വര്‍ണക്കടത്ത്, ഹവാല കേസ് പ്രതികളായ കുടുക്കില്‍ സഹോദരന്മാരുമായുള്ള ഷാജിയുടെ ബന്ധം അന്വേഷിക്കണമെന്നാണ് പരാതി. ഷാജിയുടെ സാമ്പത്തിക സ്രോതസ് ഇവരാണെന്ന് കരുതുന്നതായി പരാതിയില്‍ പറയുന്നു. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച ഹര്‍ജിയില്‍ കെ.എം ഷാജിക്കെതിരെ ഇന്നലെ വിജിലന്‍സ് കേസെടുത്തിരുന്നു.
Story Highlights – km shaji mla, bribery case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here