അവയവ കച്ചവട മാഫിയക്കെതിരായ സനൽ കുമാർ ശശിധരന്റെ പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി
അവയവ കച്ചവട മാഫിയക്കെതിരായ സംവിധായകൻ സനൽ കുമാർ ശശിധരന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. തിരുവനന്തപുരം റൂറൽ എസ്പിക്ക് അന്വേഷണ ചുമതല നൽകി. ബന്ധുവിന്റെ മരണത്തിൽ അവയവ മാഫിയക്ക് പങ്കുണ്ടെന്നായിരുന്നു സനൽ കുമാറിന്റെ ആരോപണം.
സംസ്ഥാനത്ത് അവയവ മാഫിയയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് തുറന്നു പറച്ചിലുമായി സനൽകുമാർ ശശിധരൻ രംഗത്തെത്തിയത്. കൊവിഡ് ബാധിച്ച് മരിച്ച, അച്ഛന്റെ സഹോദരിയുടെ മകൾ സന്ധ്യ കരൾ വിൽപന നടത്തിയതും അതിന് പിന്നിലെ ദുരൂഹതയുമാണ് സനൽ കുമാർ ശശിധരൻ പറയുന്നത്. തെളിവ് നശിപ്പിക്കാൻ ആശുപത്രി അധികൃതരും പൊലീസും കൂട്ടുനിൽക്കുന്നതായുള്ള സംശയവും സനൽ കുമാർ പങ്കുവച്ചു.
ദുരിതങ്ങൾ നിറഞ്ഞതായിരുന്നു സന്ധ്യയുടെ ബാല്യകാലമെന്ന് സനൽകുമാർ പറയുന്നു. പിന്നീട് വിവാഹിതയായി സന്തോഷത്തോടെ ജീവിക്കുന്നു എന്നായിരുന്നു താൻ കരുതിയത്. എന്നാൽ അത് ശരിയായിരുന്നില്ലെന്ന് പിന്നീട് മനസിലായി. 2018 ൽ പത്ത് ലക്ഷം രൂപയ്ക്ക് സന്ധ്യ തന്റെ കരൾ ഒരാൾക്ക് വിറ്റു. ഇക്കാര്യം ശസ്ത്രക്രിയ കഴിയുന്നത് വരെ അവളുടെ ഭർത്താവിനെയോ സഹോദരനെയോ മറ്റു ബന്ധുക്കളെ ആരെയെങ്കിലുമോ പോലും അറിയിച്ചിരുന്നില്ല എന്നത് വളരെ ദുരൂഹമാണ്.
സന്ധ്യക്ക് കിഡ്‌നി സംബന്ധമായതും ഹൃദയ സംബന്ധമായതുമായ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി അറിയാം. ആ അവസരത്തിൽ എങ്ങനെ ഇത്തരം ഒരു ശസ്ത്രക്രിയയ്ക്ക് ആശുപത്രി അധികൃതർ സമ്മതിച്ചു എന്ന് ചോദിച്ചപ്പോൾ അവർ നടത്തിയ സ്‌കാനിംഗുകളിലും ടെസ്റ്റുകളിലും ഒന്നും പ്രശ്‌നങ്ങൾ ഇല്ലായിരുന്നതായി ഡോക്ടർമാർ പറഞ്ഞു എന്നാണ് സന്ധ്യയുടെ മകൾ പറയുന്നതെന്നും സനൽ കുമാർ പറയുന്നു. സന്ധ്യയുടെ മരണത്തിലും അതിന് ശേഷം നടന്ന സംഭവങ്ങളിലും ദുരൂഹതയും സംശയവും ഉണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Story Highlights – dgp orders probe on sanal kumar complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here