കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകിവന്ന വിവേകം: രമേശ് ചെന്നിത്തല

സിപിഐഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി സെക്രട്ടറി നേരത്തെ ചികിത്സയ്ക്ക് പോയപ്പോള്‍ സ്ഥാനം രാജിവെച്ചിരുന്നില്ല. ഇപ്പോഴത്തെ തീരുമാനം പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ കാരണമാണെന്നും രാജി തീരുമാനം ആദ്യം എടുക്കേണ്ടിയിരുന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.
ഇന്നാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. പകരം താത്കാലിക
ചുമതല എ. വിജയരാഘവന്‍ നിര്‍വഹിക്കും. ആരോഗ്യപരമായ കാരണങ്ങളാല്‍ അവധി അനുവദിക്കണമെന്ന കോടിയേരിയുടെ അപേക്ഷ പരിഗണിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.
വാര്‍ത്താക്കുറിപ്പിലൂടെയാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയുന്ന കാര്യം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയത്.
അതേസമയം, ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ഉയര്‍ന്ന വന്ന ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ചികിത്സ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പ്രവേശിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിങ്ങനെ നിര്‍ണായക ഘട്ടത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്.
Story Highlights – kodiyeri balakrishnan, ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here