സംസ്ഥാന സെക്രട്ടേറിയറ്റില്‍ എ.വിജയരാഘവന്റെ പേര് നിര്‍ദേശിച്ചത് കോടിയേരി ബാലകൃഷ്ണന്‍

തുടര്‍ചികിത്സയ്ക്ക് അവധി വേണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുമ്പോഴും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. മകന്‍ ബിനീഷ് ബംഗളൂരുവില്‍ ജയിലിലായതിനു പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയത്. ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനാണ് പകരം ചുമതല. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ എ.വിജയരാഘവന്റെ പേര് നിര്‍ദേശിച്ചത് കോടിയേരി ബാലകൃഷ്ണനാണ്.
തുടര്‍ചികിത്സയാണ് ഔദ്യോഗിക വിശദീകരണമെങ്കിലും സമകാലികവിവാദങ്ങള്‍ തന്നെയാണ് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി പദവിയില്‍ നിന്ന് മാറിനില്‍ക്കാന്‍ കാരണമെന്ന് വ്യക്തം. എത്ര നാളത്തേക്കാണ് അവധിയെന്നും സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നില്ല. സംഘടനാക്രമീകരണം മാത്രമാണെന്ന് പുതിയ സെക്രട്ടറിയും ആവര്‍ത്തിക്കുന്നു.
എന്നാല്‍ ബിനീഷിനെ ഇഡി കസ്റ്റഡിയിലെടുത്തതു മുതല്‍ സ്ഥാനമാറ്റത്തിനായി കോടിയേരിക്കുമേല്‍ സമ്മര്‍ദം ശക്തമായിരുന്നു. ബിനീഷ് ആരോപണ നിഴലില്‍ നില്‍ക്കുമ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിലും തൊട്ടുപിന്നാലെയെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോടിയേരി പാര്‍ട്ടിയെ നയിക്കുന്നത് ഉചിതമാകില്ലെന്ന പൊതുവികാരമാണ് നേതൃനിരയില്‍ ഉയര്‍ന്നിരുന്നത്. മുതിര്‍ന്ന നേതാക്കള്‍ കോടിയേരിയുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടിയേരി അവധിക്ക് അപേക്ഷ നല്‍കിയതെന്നാണ് സൂചന. സിപിഐഎം അവയിലബിള്‍ പൊളിറ്റ് ബ്യൂറോയുടെ അംഗീകാരത്തോടെയാണ് അവധി അനുവദിച്ചത്. കോടിയേരിയുടെ മാറ്റത്തിനു പിന്നില്‍ ആരോഗ്യപ്രശ്നങ്ങളെന്നു തന്നെയായിരിക്കും കീഴ്ഘടകങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുക.
മുന്‍പ് അമേരിക്കയില്‍ ചികിത്സയ്ക്ക് പോയ ഘട്ടത്തില്‍ പോലും കൊടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നില്ല. സെക്രട്ടറിയുടെ ചുമതല സെക്രട്ടേറിയറ്റംഗങ്ങള്‍ കൂട്ടായി നിര്‍വഹിക്കുമെന്നാണ് അറിയിച്ചിരുന്നത്. അതുകൊണ്ടാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നില്‍ മകന്റെ കേസാണ് കാരണമെന്ന് വിലയിരുത്തുന്നത്. മുഖ്യമന്ത്രിയടക്കം മുതിര്‍ന്ന നേതാക്കള്‍ കൈവിട്ടതോടെയാണ് സ്ഥാനമാറ്റത്തിന് കോടിയേരി സന്നദ്ധനായതെന്നും സൂചനയുണ്ട്.
Story Highlights – Kodiyeri Balakrishnan suggested A. Vijayaraghavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here