ഇരിങ്ങാലക്കുട ആനീസ് വധക്കേസ്; പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധവുമായി കുടുംബം

തൃശൂര്‍ ഇരിങ്ങാലക്കുട ആനീസ് വധക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് കുടുംബം. കൊലപാതകം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പ്രതികളെ പിടികൂടാത്തതില്‍ കുടുംബവും നാട്ടുകാരും പ്രതിഷേധ ധര്‍ണ നടത്തി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 14 നാണ് ആനീസ് കൊല്ലപ്പെട്ടത്. പട്ടാപകലായിരുന്നു ആനീസിന്റെ കൊലപാതകം. വീടിനകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കയ്യില്‍ ധരിച്ചിരുന്ന ഏതാനും വളകള്‍ മോഷണം പോയിരുന്നെങ്കിലും അലമാരയിലെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നില്ല. ഇതോടെ മോഷണശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന നിഗമനത്തിന് പ്രസക്തി ഇല്ലാതായി.
Read Also : ഉത്ര വധക്കേസ് : കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതി സൂരജ്
തുടര്‍ന്ന് ഇരിങ്ങാലക്കുടയിലേയും പരിസരത്തെയും ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയത്. കൊലപാതകം നടന്ന വീട്ടില്‍ ക്യാമ്പ് ചെയ്തായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം. പത്ത് ലക്ഷത്തോളം ഫോണ്‍ കോളുകള്‍ പരിശോധിച്ചു. രണ്ടായിരത്തിലധികം പേരെ ചോദ്യം ചെയ്തു. എങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
ആനീസിന്റെ മക്കളായ ധന്യ, സ്മിത, സീമ എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് ആനീസിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ ഇരിങ്ങാലക്കുട ജംഗ്ഷനില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയത്. സംഭവം നടന്ന് ഒരു കൊല്ലം കഴിഞ്ഞിട്ടും കേസിന് തുമ്പുണ്ടാക്കാന്‍ പൊലീസിന് കഴിയാത്തത് നീതി നിഷേധമാണെന്ന് മക്കള്‍ പറയുന്നു. കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കണ മെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യാനാണ് കുടുംബത്തിന്റെ തീരുമാനം.
Story Highlights – iringalakkuda annies murder, thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here