വിയോജിപ്പ് മസാല ബോണ്ടില്‍ മാത്രം; മാത്യു കുഴല്‍നാടന് വക്കാലത്ത് നല്‍കിയത് രാഷ്ട്രീയം നോക്കിയല്ലെന്ന് പരാതിക്കാരന്‍ ട്വന്റിഫോറിനോട്

കിഫ്ബിക്കെതിരെ പരാതി നല്‍കിയ ചാര്‍ട്ടേഡ് അക്കൗണ്ടായ രഞ്ജിത്ത് കാര്‍ത്തികേയന്‍ ട്വന്റിഫോറിനോട് സംസാരിച്ചു. സംഘ് പരിവാര്‍ പ്രസ്ഥാനമായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തകനാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. പോളിസികളുടെ കാര്യത്തില്‍ ഇടപെടുന്ന സംഘടനയിലെ കേരളത്തിലെ കണ്‍വീനറാണ് താനെന്നും അദ്ദേഹം പറഞ്ഞു.
Read Also : കിഫ്ബിക്ക് എതിരെ കോണ്‍ഗ്രസ്- ബിജെപി ഒത്തുകളി; പ്രതിപക്ഷ നേതാവിന് എതിരെ ധനമന്ത്രി തോമസ് ഐസക്
കെഎംഎംപി ലോ എന്ന ഫേമുമായി നേരത്തെ ബന്ധമുണ്ട്. അതിലെ പാര്‍ട്ണറാണ് മാത്യു കുഴല്‍നാടന്‍. അതിനാലാണ് വക്കാലത്തിനായി മാത്യു കുഴല്‍നാടനെ സമീപിച്ചത്, അല്ലാതെ രാഷ്ട്രീയം നോക്കിയല്ലെന്നും രഞ്ജിത്ത് കാര്‍ത്തികേയന്‍.
രാഷ്ട്രീയമായ ലക്ഷ്യം പരാതിക്കില്ലെന്നും വ്യക്തിപരമായി ആണ് റിട്ട് ഫയല്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി ഭരണഘടനാ വിരുദ്ധമെന്ന് അഭിപ്രായമില്ല. മസാല ബോണ്ടില്‍ മാത്രമാണ് വിയോജിപ്പ്. മസാല ബോണ്ട് വഴി വിദേശ ഫണ്ട് ശേഖരണം ഭരണഘടനാ വിരുദ്ധമാണ്. വിദേശത്ത് നിന്ന് നേരിട്ട് ധനം സമാഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293ന് വിരുദ്ധമാണിത്. കിഫ്ബി തട്ടിപ്പ് സ്ഥാപനമെന്ന അഭിപ്രായമില്ലെന്നും രഞ്ജിത്ത് കാര്‍ത്തികേയന്‍. വലിയ പലിശയിലാണ് മസാല ബോണ്ട് ഇറക്കിയത്. മസാല ബോണ്ടിലെ വിദേശ ഫണ്ട് പൂര്‍ണമായി വിനിയോഗിക്കുന്നില്ലെന്നും കൂടുതല്‍ പലിശ വാങ്ങുന്ന ഫണ്ട് വിനിയോഗിക്കാതെ കിടക്കുന്നുവെന്നും രഞ്ജിത്ത് കാര്‍ത്തികേയന്‍ ആരോപിച്ചു.
Story Highlights – mathew kuzhalnadan, ranjith karthikeyan, kiifb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here