ഇറാന്റെ പ്രധാന ആണവകേന്ദ്രം ആക്രമിക്കുന്നതിനുള്ള സാധ്യതകള്‍ ട്രംപ് തേടിയിരുന്നതായി റിപ്പോര്‍ട്ട്
ഇറാന്റെ പ്രധാന ആണവകേന്ദ്രം ആക്രമിക്കുന്നതിനുള്ള സാധ്യതകള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തേടിയിരുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ഉന്നതതലയോഗം കഴിഞ്ഞ വ്യാഴാഴ്ചയാണ് ചേര്‍ന്നതെന്നും എന്നാല്‍ ഉപദേശകര്‍ എതിര്‍ത്തതോടെ ട്രംപ് പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, ആക്ടിംഗ് ഡിഫന്‍സ് സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലര്‍, ചെയര്‍മാന്‍ ഓഫ് ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ മാര്‍ക്ക് മില്ലെ തുടങ്ങിയവരാണ് ഡോണള്‍ഡ് ട്രംപ് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ പങ്കെടുത്തത്. ഇറാനെതിരെ ട്രംപ് ആവശ്യപ്പെടുന്നതുപോലൊരു ആക്രമണം നടത്തിയാല്‍ അത് അധികം വൈകാതെ യുദ്ധത്തില്‍ കലാശിക്കുമെന്ന് ഇവര്‍ ട്രംപിനെ ഉപദേശിക്കുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്ത യോഗത്തിന്റെ വിശദാംശങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യോഗത്തില്‍ ട്രംപ് ഇത്തരമൊരു ആക്രമണത്തിന്റെ സാധ്യതകള്‍ ആരാഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ട്രംപിനോട് സാഹചര്യങ്ങള്‍ വിശദീകരിക്കുകയും ഒടുവില്‍ ട്രംപ് നീക്കം ഉപേക്ഷിക്കുകയുമായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഇതിനോട് പ്രതികരിക്കാന്‍ വൈറ്റ്ഹൗസ് തയാറായില്ല.
തന്റെ ഭരണ കാലയളവില്‍ ഇറാനോട് ശത്രുതാപരമായ നിലപാടാണ് ട്രംപ് സ്വീകരിച്ചിരുന്നത്. ബരാക്ക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് നിലവില്‍ വന്ന ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്മാറിയ ട്രംപ് ഇറാനെതിരെ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്ക വധിക്കുകയും ചെയ്തതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം തീര്‍ത്തും വഷളായിരുന്നു.
Story Highlights – Trump looking into the possibility of attacking Iran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here